19 April 2024 Friday

ടിക് ടോക് വീഡിയോ കണ്ട് പ്രണയം; കൗമാരക്കാരനെ വിവാഹം ചെയ്യാന്‍ മധ്യവയസ്ക മുംബൈയില്‍ നിന്ന് ബീഹാറിലെത്തി

ckmnews

മുംബൈ: പ്രണയത്തിന് കണ്ണില്ലെന്ന് പറയാറുണ്ട് എന്നാല്‍ അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിക്കുന്ന ഒരു വാര്‍ത്തയാണ് ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ പ്രണയകഥയിലെ നായിക മധ്യവയസ്കയായ മുംബൈ സ്വദേശിനിയാണ്. ടിക് ടോക് വീഡിയോകളിലൂടെ കണ്ട് ഇഷ്ടപ്പെട്ട ഒരു കൗമാരക്കാരനെ വിവാഹം ചെയ്യാനായി ബീഹാറിലെത്തിയാണ് ഇവരിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ബീഹാര്‍ നളന്ദയിലെ ഷരീഫ് സബ് ഡിവിഷന്‍ മേഖലയില്‍ നിന്നാണ് ഈ വേറിട്ട 'പ്രണയകഥ' റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സ്‌ആപ്പിലും ടിക് ടോക്കിലുമൊക്കെയായി വീഡിയോകള്‍ കണ്ടാണ് മഹാരാഷ്ട്ര സ്വദേശി ആയ സ്ത്രീക്ക് കൗമാരക്കാരനോട് പ്രണയം മൊട്ടിട്ടത്. പ്രണയം കടുത്തതോടെ പ്രായപൂര്‍ത്തി പോലും ആകാത്ത ആ കുട്ടിയെ തേടി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച്‌ അവര്‍ ബീഹാറിലെത്തുകയായിരുന്നു. അവനെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. -

സംഭവത്തെക്കുറിച്ചറിഞ്ഞ പയ്യന്‍റെ കുടുംബം ഞെട്ടലിലായി. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെയും കൗമാരക്കാരനെയും സ്റ്റേഷനിലെത്തിച്ചു. ഈ അപൂര്‍വ്വ കഥയറിഞ്ഞ് പ്രദേശവാസികളും അവിടെ ഒത്തുകൂടിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയും കുട്ടിയും തമ്മില്‍ കഴിഞ്ഞ നാല് മാസമായി ഫോണ്‍ കോളിലൂടെയും വാട്സ് ആപ്പ് ചാറ്റ് വഴിയും ബന്ധം പുലര്‍ത്തിയിരുന്നു. ഈ സംഭാഷണത്തിനിടയ്ക്ക് സ്ത്രീ കുട്ടിയുടെ വിലാസവും വാങ്ങിയിരുന്നു.എന്നാല്‍ ഈയടുത്ത് രണ്ടു പേരും തമ്മില്‍ എന്തോ കാര്യത്തില്‍ വഴക്കുണ്ടായി ഇതോടെ കൗമാരക്കാരന്‍ സ്ത്രീയോട് മിണ്ടാതെയുമായി. ഇതിന് പിന്നാലെയാണ് ഇവര്‍ പയ്യന്‍ നല്‍കിയ വിലാസത്തില്‍ തേടിയെത്തിയത്.

'തുടക്കത്തില്‍ കൗമാരക്കാരനെ വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന് നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു സ്ത്രീ. മുംബൈയിലെ അവരുടെ കുടുംബത്തെ വിവരം അറിയിച്ചു. കൗണ്‍സിലിംഗിനു ശേഷമാണ് അവര്‍ കുടുംബാംഗങ്ങളുമൊത്ത് മടങ്ങാന്‍ തയ്യാറായത്' സദര്‍ ഡിഎസ്പി ഷിബ്ലി നൊമാനി പറയുന്നു. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീക്ക് പയ്യന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് എന്ന വിവരം അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

രാജ്യത്ത് ഏറെ പ്രചാരത്തിലിരുന്ന ടിക് ടോക് വീഡിയോ ഷെയറിംഗ് ആപ്പ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നായിരുന്നു നടപടി.