29 March 2024 Friday

കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു; പ്ലസ് ടു വിദ്യാര്‍ഥി പുതപ്പ് കുരുങ്ങി മരിച്ചു

ckmnews

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്ബില്‍ അജയകുമാറിന്‍റെയും പ്രമീളയുടെയും മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്.

വ്യാഴാഴ്ച രാത്രി 9 മണിയോടെ തലവടി കിളിരൂര്‍ വാടകവീട്ടില്‍ വെച്ചായിരുന്നു സംഭവം. രാത്രി ഭക്ഷണത്തിനുശേഷം മൊബൈല്‍ ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കാണാത്തതിനെത്തുടര്‍ന്ന്‌ അമ്മ മുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് മാറ്റി സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സിദ്ധാര്‍ഥിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയുടെ ജനാലയോട് ചേര്‍ന്ന് രംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിവെച്ചിരുന്നു. കൂട്ടുകാരെ ഏപ്രില്‍ ഫൂളാക്കാന്‍ ചെയ്തതാകാമെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദഗ്‌ധ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.