24 April 2024 Wednesday

രാജ്യത്ത് കഴിഞ്ഞ 35 വര്‍ഷത്തിനിടെ ആദ്യമായി വാര്‍ഷിക വൈദ്യുതി ഉപഭോഗം കുറഞ്ഞു

ckmnews

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 35 വര്‍ഷത്തിനിടെ ആദ്യമായി വാര്‍ഷിക വൈദ്യുതി ഉപഭോഗം കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ വാര്‍ഷിക ഉപഭോഗം 0.2 ശതമാനമാണ് കുറഞ്ഞത്. കാരണമായത് കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ശക്തമായ ലോക്ഡൗണാണ്.


മാര്‍ച്ച്‌ അവസാനം മുതല്‍ ഓഗസ്റ്റ് മാസം വരെയായിരുന്നു ലോക്ഡൗണ്‍. മേയ് മാസത്തില്‍ ഇളവുകള്‍ വരുത്തി തുടങ്ങിയെങ്കിലും വ്യവസായങ്ങള്‍ക്കും മറ്റും ഇളവ് നല്‍കിയത് ഓഗസ്റ്റ് മാസത്തോടെയാണ്.


2020 ഏപ്രിലില്‍ പ്രതിമാസ വൈദ്യുതി ഉപഭോഗത്തില്‍ 24 ശതമാനത്തിന്റെ റെക്കോര്‍ഡ് കുറവാണുണ്ടായത്. രാജ്യത്തെ വ്യവസായ കാര്‍ഷിക രംഗങ്ങള്‍ കൊവിഡ് ലോക്ഡൗണില്‍ നിശ്ചലമായിരുന്നു. ഏറ്റവുമധികം വൈദ്യുതി ഉപഭോഗമുളളത് വ്യവസായ വാണിജ്യ രംഗത്താണ്. അതുകഴിഞ്ഞാല്‍ കാര്‍ഷിക രംഗത്തുളളവരും ഗാര്‍ഹിക ഉപഭോക്താക്കളുമാണ്.


നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിനെക്കാള്‍ 23.3 ശതമാനമാണ് ഇത്തവണ വര്‍ദ്ധന. 2010 മാര്‍ച്ചിന് ശേഷം തുടര്‍ച്ചയായി ഏഴ് മാസം വൈദ്യുതി ഉപഭോഗം വര്‍ദ്ധനയുണ്ടാകുന്നത് ഈ വര്‍ഷമാണ്.


രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറയാനുളള സാദ്ധ്യതയാണ് ഇപ്പോഴുളളത്. ഏറ്റവും വലിയ വൈദ്യുതി ഉപഭോക്താവായ മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ഡൗണ്‍ ഭീഷണിയിലാണിപ്പോള്‍. ഏറ്റവുമധികം കൊവിഡ് രോഗികളുളള മൂന്നാമത് രാജ്യമാണ് ഇന്ത്യ.