25 April 2024 Thursday

നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

ckmnews

നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു


കൊച്ചി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതിയുടെ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചു. 2014-ൽ ആണ് നിലമ്പൂർ കോൺഗ്രസ് ഓഫിസ് ജീവനക്കാരി രാധ കൊല്ലപ്പെട്ടത്. 


നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫീസിൽ വച്ചാണ് കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 


രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണെന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.


രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്