29 March 2024 Friday

തടസ്സം തുടരുന്നു : സൂയസ് കനാലിൽപെട്ടത് 3,00,000 കോടി; നീണ്ടാൽ കേരളത്തിനും ദോഷം

ckmnews


കൊച്ചി ∙ ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണു തടസ്സപ്പെട്ടിരിക്കുന്നതെന്നു ഷിപ്പിങ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിൽ ഗണ്യമായ ഒരു വിഹിതം ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഉൽപന്നങ്ങളാണ്. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്ന് ആശ്വസിക്കാം.തടസ്സം നീണ്ടാൽ കടുത്ത പ്രതിസന്ധി ഗതാഗതത്തിനു കനാൽ സജ്ജമാക്കാൻ വൈകിയാൽ കയറ്റിറക്കുമതി രംഗങ്ങളിൽ കടുത്ത പ്രതിസന്ധിക്കാണു സാധ്യത.

കപ്പൽ നിരക്കുകൾ വൻതോതിൽ വർധിക്കുമെന്നു മാത്രമല്ല കണ്ടെയ്നർ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നും കൊച്ചിൻ സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. കൃഷ്ണകുമാർ സൂചിപ്പിക്കുന്നു. കയറ്റുമതിക്കാർക്കു ചെലവു കൂടുമെന്നതാണു ദോഷമെങ്കിൽ ഇറക്കുമതിക്കാർക്കു ചരക്കു ലഭിക്കുന്നതിലെ കാലതാമസമായിരിക്കും പ്രശ്നം. നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തിക്കേണ്ട ചില ചരക്കുകളുടെ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവ തിരസ്കരിക്കപ്പെടുമെന്നതും തിരിച്ചടിയാകും.  ക്രൂഡ് ഓയിൽ കൂടുതലും ഗൾഫിൽനിന്ന്  ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ വളരെ ചെറിയൊരു വിഹിതം മാത്രമേ സൂയസ് കനാൽ വഴി എത്തിക്കേണ്ടതുള്ളൂ എന്നതാണ് ആശ്വാസത്തിനു കാരണം. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതിയുടെ നല്ല പങ്കും. നൈജീരിയയിൽനിന്നും എണ്ണ വാങ്ങുന്നുണ്ട്. ഇവയ്ക്കൊന്നും സൂയസ് കനാലിനെ ആശ്രയിക്കേണ്ട. വെനസ്വേലയിൽ നിന്നും തുർക്കിയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കാണു തടസ്സം നേരിടുക.ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകളൊന്നും ഗതാഗതക്കുരുക്കിൽ പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. കേരളത്തിനു വലിയ ദോഷം ചരക്കുനീക്കത്തിലെ തടസ്സം നീണ്ടുപോയാൽ കേരളത്തിൽനിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതി പ്രതിസന്ധിയിലാകും. കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉൽപന്നങ്ങളുടെ കയറ്റുമതിയാണു തടസ്സപ്പെടുക. കോവിഡ് വ്യാപനത്തെ തുടർന്നും കണ്ടെയ്നർ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി കൂടിയായാൽ അതു വലിയ ആഘാതമായിരിക്കും. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്. അതിൽ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്. സൂയസ് കനാലിനെ ആശ്രയിച്ചാണ് ഈ കയറ്റുമതിയത്രയും. കൊളംബോ കുഴയുമ്പോൾ കൊച്ചിയും സൂയസ് കനാലിലെ ഗതാഗത സ്തംഭനം ഇരുന്നൂറോളം കപ്പലുകളുടെ നീക്കത്തെ ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. സ്തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉൾപ്പെടെ വിവിധ തുറമുഖങ്ങളിൽ കാത്തുകിടക്കുകയുമാണ്. കൊളംബോ പ്രതിസന്ധിയിലാകുമ്പോൾ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടായേക്കുമെന്ന് ആശങ്കയുണ്ട്.

കപ്പൽ നീക്കാൻ ഡ്രജിങ് തുടരുന്നു കയ്റോ ∙രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിൽ ഗതാഗതം മുടക്കിയ ഭീമൻ ചരക്കുക്കപ്പൽ വലിച്ചുനീക്കാനുള്ള തീവ്രശ്രമം തുടരുന്നു. കനത്ത കാറ്റിൽ ചൊവ്വാഴ്ച രാവിലെയാണു 400 മീറ്റർ നീളമുള്ള ചരക്കുക്കപ്പൽ കടൽപാതയ്ക്കു കുറുകെ കുടുങ്ങിയത്.  ഇതു ചൈനയിൽനിന്നു റോട്ടർഡാമിലേക്കു പോകുകയായിരുന്നു. തയ്‌വാനിലെ എവർഗ്രീൻ മറീൻ എന്ന കമ്പനിയുടേതാണ് ഗോൾഡൻ ക്ളാസ് വിഭാഗത്തിൽപ്പെട്ട കപ്പൽ. പ്രതികൂല കാലാവസ്ഥ തുടരുന്നതു മൂലം രക്ഷാപ്രവർത്തനം ആഴ്ചകളോളം നീണ്ടേക്കാം. കപ്പലിന്റെ മുൻഭാഗത്തിനു കീഴെ  20,000 ക്യുബിക് മീറ്റർ മണലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്ന ഡ്രജിങ് പൂർത്തിയായാലുടൻ കപ്പൽ വലിച്ചുനീക്കുന്ന ദൗത്യം പുനരരാംഭിക്കുമെന്ന് സൂയസ് കനാൽ അതോറിറ്റി അറിയിച്ചു.  യുഎസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുർക്കിയും രക്ഷാദൗത്യത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. കപ്പലിന്റെ മുൻഭാഗം കനാലിന്റെ കിഴക്കൻ മതിലിലും  വാലറ്റം പടിഞ്ഞാറൻ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. കനാലിന്റെ 150 വർഷ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.