19 April 2024 Friday

മധ്യകേരളത്തിൽ കനത്ത മഴയും കാറ്റും,തൃശ്ശൂരും എറണാകുളത്ത് വ്യാപകനാശം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ckmnews

മധ്യകേരളത്തിൽ കനത്ത മഴയും കാറ്റും,തൃശ്ശൂരും എറണാകുളത്ത് വ്യാപകനാശം


ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു


കൊച്ചി: കടുത്ത വേനൽ തുടരുന്നതിനിടെ മധ്യകേരളത്തിൽ ശക്തമായ മഴ. എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തിയത് കടുത്ത ചൂടിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി. 


വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊച്ചി,അങ്കമാലി,കാലടി മേഖലകളിലും എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിൽ  കൃഷിനാശമുണ്ടായി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മരത്തിനടിയിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപ്പെടുത്തിയത്.


റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും തീവണ്ടി ഗതഗാതം തടസപ്പെട്ടു. ജനശതാബ്ദിയടക്കം പല തീവണ്ടികളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. വേനൽ മഴയിൽ ആലുവ ഗസ്റ്റ്‌ ഹൗസ് കോംപൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.  ജനറേറ്റർ റൂം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് മുകളിലേക്കാണ് മരം വീണത്. ഗസ്റ്റ്‌ ഹൗസിന്റെ അനക്സ് കെട്ടിടത്തിനും നാശ നഷ്ടം ഉണ്ടായി.


ശക്തമായ കാറ്റിലും മഴയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ട്രാക്കിൽ വീണതിനെ തുടർന്നു മംഗളൂരു–നാഗർകോവിൽ ഏറനാട്, കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി–തിരുവനന്തപുരം കേരള, പാലക്കാട്–തിരുനെൽവേലി പാലരുവി, ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയിലും തുറവൂർ–ചേർത്തല സെക്‌ഷനിലും ആലുവയിലുമാണു കാറ്റിൽ മരങ്ങൾ ട്രാക്കിലേക്ക് വീണത്. കനത്ത മഴയിലും കാറ്റിലും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണു ഷീറ്റുകൾ പറന്നു താഴെ വീണത്. യാത്രക്കാർ ചിതറിയോടി. ഷീറ്റുകളിൽ ചിലതു ട്രാക്കിലേക്കാണു പതിച്ചത്. ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കുമെന്നു റെയിൽവേ അറിയിച്ചു.