25 April 2024 Thursday

ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട:രണ്ട് പേര്‍ പിടിയില്‍

ckmnews

ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട:രണ്ട് പേര്‍ പിടിയില്‍


മലപ്പുറം:വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ MDMA യുമായി രണ്ടു പേരെ പോലീസ് പിടികൂടി.പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26), പാലാങ്കര വടക്കേ കൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 71.5 ഗ്രാം MDMA യും , 10 ലക്ഷം രൂപ വിലവരുന്ന 227 gram തൂക്കമുള്ള സ്വർണ്ണ കട്ടിയും പിടിച്ചെടുത്തു.കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ചു സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന MDMA ബാംഗ്ലൂരിൽ നിന്ന് കാർ മാർഗം ആഷിഖാണ്  ജില്ലയിലേക്ക് എത്തിച്ചിരുന്നത്.ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂടെ കൂട്ടുകയായിരുന്നു. പിടി വീഴുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സ്വർണം കടത്തിയതിനും, പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, അടിപിടിക്കും, കഞ്ചാവ് ഉപയോഗത്തിനും  പൂക്കോട്ടുംപാടം സ്റ്റേഷനിലും, പോലീസ് സ്‌റ്റേഷനിൽ അക്രമം നടത്തിയതിന് നിലമ്പൂർ പോലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസ്സുകൾ നിലവിലുണ്ട്. മലയോര മേഖലയിലെ ലഹരി സംഘങ്ങൾക്കെതിരെ വരും നാളുകളിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് IPS നു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്പി അബ്ദുൾ ഷെരീഫ്.കെ.കെ യുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ ഷൈജു ടി.കെ, വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ.കെ,എസ്ഐ സത്യൻ കെ, സി പി ഓമാരായ പ്രദീപ്.ഈ.ജി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, അനീഷ്.എം.എസ്, അഖിൽ.ടി.വി, പ്രശാന്ത് കുമാർ.എസ്, വിവേക്, അരുൺകുമാർ, ഷിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്