28 March 2024 Thursday

ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല

ckmnews

ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല


കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത് തടസ്സപ്പെടുത്തതരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 30-ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുതല്‍ എ.എസ്.ജി. എസ്.വി. നടരാജ് വരെയുള്ള പ്രമുഖരായ അഭിഭാഷകരെ അണിനിരത്തിക്കൊണ്ടാണ് ഇ.ഡിക്കെതിരായ കേസിനെ കേന്ദ്രസര്‍ക്കാർ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ടത്. അടിയന്തിരമായി എഫ്‌.ഐ.ആര്‍. സ്‌റ്റേ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.



സ്‌റ്റേ നല്‍കരുതെന്ന കര്‍ക്കശ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി പറയാനുണ്ട്. അതിന് രണ്ട് ദിവസമെടുക്കും. മാത്രവുമല്ല കേസില്‍ മൊഴി രേഖപ്പെടുത്തല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. അതിനാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ പാടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. 


ഹര്‍ജി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ക്കശമായ നടപടികളുണ്ടാവരുതെന്ന നിര്‍ദേശത്തോടെയാണ് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റിയത്. ചൊവ്വാഴ്ച വരെ കേസില്‍ അന്വേഷണവുമായി ക്രൈംബ്രാഞ്ചിനു മുന്നോട്ടുപോവാമെങ്കിലും അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.