25 April 2024 Thursday

ഫോണിനൊപ്പം ചാര്‍ജ്ജറില്ല; ഐഫോണിന് 14 കോടി രൂപ പിഴയിട്ട് കോടതി

ckmnews

ഫോണിനൊപ്പം ചാര്‍ജ്ജറില്ല; ഐഫോണിന് 14 കോടി രൂപ പിഴയിട്ട് കോടതി


ഫോണിനൊപ്പം ചാര്‍ജ്ജര്‍ നല്‍കിയില്ല ഐഫോണിന് വന്‍തുക പിഴയിട്ട് കോടതി. ബ്രസീലിലെ ഉപഭോക്തൃ കോടതിയാണ് ആപ്പിളിന് 20ലക്ഷം ഡോളറാണ്(ഏകദേശം 14 കോടി രൂപ) ഐഫോണിന് പിഴയിട്ടത്. തെറ്റിധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ ന്യായമല്ലാത്ത ഉപാധികളുമായി ഉല്‍പ്പന്നം വില്‍ക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് കോടതി വിധി. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ഐഫോണ്‍ 12 സീരിസിലുള്ള ഫോണ്‍ വാങ്ങിയ ആളിന്‍റെ പരാതിയിലാണ് നടപടി.ഇയര്‍ പോഡുകള്‍, ചാര്‍ജ്ജര്‍ എന്നിവ ഇല്ലാതെയാണ് ഈ സീരിസിലെ ഫോണുകള്‍ പുറത്തിറങ്ങുന്നത്. പാരിസ്ഥിതികമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ തീരുമാനം. പുതിയ ഐ ഫോണുകള്‍ക്കൊപ്പം യുഎസ്‍ബി സി ലൈറ്റിംഗ് കേബിളുകള്‍ മാത്രമാണ് ലഭിക്കുക. ബ്രസീലിയന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്റര്‍ പ്രോകോണ്‍ എസ്പി എന്ന പൊതു ഏജന്‍സിയാണ് ആപ്പിളിന് പിഴയിട്ടത്. വെള്ളം മൂലമുണ്ടാകുന്ന തകരാറുകള്‍ ഐഫോണ്‍ പരിഹരിക്കുന്നില്ലെന്നും പരസ്യങ്ങള്‍ തെറ്റിധരിപ്പിക്കുന്നതാണെന്നുമാണ് പ്രോകോണ്‍ എസ്പി വിശദമാക്കുന്നത്. അപ്ഡേറ്റ് സംബന്ധിയായ തകരാറുകളും ന്യായമല്ലാത്ത ഉപാധികളും ആപ്പിളിനുണ്ട്. ഒളിച്ച് കടത്തുന്ന ഈ ഉപാധികളിലൂടെയാണ് ആപ്പിള്‍ നിയമപരമായ നൂലാമാലകള്‍ കടക്കുന്നതെന്നും പ്രോകോണ്‍ എസ്പി  വിശദമാക്കി.നേരത്തെ ഐഫോണുകള്‍ക്കൊപ്പം ചാര്‍ജിംഗ് ആക്‌സസറികള്‍ നല്‍കാത്തതെന്തെന്ന് വിശദീകരിക്കാന്‍ കമ്പനിയോട് പ്രോകോണ്‍ എസ്പി ആവശ്യപ്പെട്ടിരുന്നു. ഐഫോണുകളില്‍ പവര്‍ അഡാപ്റ്റര്‍ ഉള്‍പ്പെടുത്താത്തത് പാരിസ്ഥിതിക ദോഷം കുറയ്ക്കാനാണെന്നും നിരവധി ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ തന്നെ ചാര്‍ജര്‍ കൈവശമുണ്ടെന്നും വാദിച്ചായിരുന്നു ആപ്പിളിന്‍റെ തീരുമാനം. ഈ തീരുമാനം കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുമെന്നും പരിസ്ഥിതിയെ സഹായിക്കുമെന്നും ആപ്പിള്‍ വിശദമാക്കിയിരുന്നു.