20 April 2024 Saturday

എന്‍.ഡി.എയ്ക്ക് തിരിച്ചടി; പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ckmnews



കൊച്ചി: ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ എന്‍.ഡി.എയ്ക്ക് വൻ തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുവായൂരിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, തലശ്ശേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍. ഹരിദാസ്, ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി ധനലക്ഷ്മി എന്നിവരാണ് പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 


ഹര്‍ജികളില്‍ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹര്‍ജികളില്‍ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർഥികളില്ലാതായി.സാങ്കേതിക പിഴവിന്റെപേരില്‍ പത്രിക തള്ളിയതിനെയാണ് എന്‍. ഹരിദാസും അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്തത്. ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി നിവേദിതയുടെയും ഹരിദാസിന്റെയും ഹര്‍ജികള്‍ കോടതി കേള്‍ക്കുകയും ചെയ്തു. റിട്ടേണിങ് ഓഫീസര്‍ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാല്‍ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവര്‍ക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. 


തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എ-യില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ പിഴവുകള്‍ റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും വാദിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പരിഗണിക്കാന്‍ കോടതി മാറ്റിവെക്കുകയായിരുന്നു. 


പത്രിക തള്ളിയതിനെതിരായി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.