20 April 2024 Saturday

തൃശ്ശൂരിലെ ഗുണ്ടനേതാവിന്റെ ഭാര്യയുടെ വധം: രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് ഭര്‍ത്താവിന്റെ എതിരാളികള്‍; ഒന്നാം പ്രതി ദര്‍ശന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്; കാട്ടൂര്‍ക്കടവില്‍ പിടിമുറുക്കി പൊലീസ്

ckmnews

തൃശ്ശൂര്‍: കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. കാട്ടൂര്‍ കരാഞ്ചിറ സ്വദേശി ചെമ്ബകപ്പിള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി പുല്ലഴി സ്വദേശി ഞങ്ങേലി വീട്ടില്‍ ശരത്ത് (36) എന്നിവരാണ് പിടിയിലായത്.ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍. ഇയാള്‍ ഒളിവിലാണ്. ദര്‍ശന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായര്‍ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്.

മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാട്ടൂര്‍ സ്വദേശി നന്തനാത്ത് പറമ്ബില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി ഞായറാഴ്‌ച്ച രാത്രിയാണ് ഗുണ്ടകളുടെ വെട്ടേറ്റു മരിച്ചത്.ഗുണ്ട സംഘങ്ങളുടെ കൃത്യമായ കുടിപ്പകയുടെ ഉദാഹരണമാണ് ഇ സംഭവം ചൂണ്ടിക്കാട്ടുന്നത്.

ഗുണ്ടാനേതാവ് ഹരീഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലക്ഷ്മി. ഞായറാഴ്‌ച്ച രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയുമായ ദര്‍ശന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടന്‍ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ ലക്ഷ്മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരീഷ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും മറ്റൊരു ഗുണ്ടയായ ദര്‍ശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂര്‍ പൊലീസ് കേസും എടുത്തു.ഇതോടെ ഹരീഷ് ഒളിവില്‍പ്പോയി. ഹരീഷിനെ കേസില്‍ കുടുക്കിയ ദര്‍ശനനെ വകവരുത്താന്‍ ലക്ഷ്മി, ഹരീഷിന്റെ സംഘത്തില്‍പ്പെട്ട ഒരാളോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതറിഞ്ഞാണ് ലക്ഷ്മിയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ദര്‍ശന്‍ തന്റെ കൂട്ടാളികളുമായി ഹരീഷിന്റെ വീട്ടിലെത്തിയത്.

ഈ സമയത്ത് ലക്ഷ്മി തനിച്ചായിരുന്നു വീട്ടില്‍. അക്രമികള്‍ മുറ്റത്ത് നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദര്‍ശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാല്‍ അക്രമികള്‍ ലക്ഷ്മിയെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു.ശരീരമാസകലം ഭീകരമായി വെട്ടേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന ദര്‍ശന്‍ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാര്‍ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വര്‍ഷം മുമ്ബാണ് കാട്ടൂരിലേക്ക് താമസം മാറിയത്.

സ്ത്രീകള്‍ക്കുപോലും രക്ഷയില്ലാതെ ഗുണ്ടകളുടെ വിള നിലമായി മാറുകയാണ് തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍.പൊലീസിനു പോലും ഇതൊക്കെ കൃത്യമായി അറിയാമെങ്കിലും ഗുണ്ടസംഘങ്ങളുടെ അപ്രതീക്ഷിത അക്രമത്തില്‍ പകച്ചുനില്‍ക്കുകയാണ് അന്വേഷണസംഘങ്ങള്‍