ചൂട് വർദ്ധിച്ചതോടെ തണുപ്പേകാൻ വഴിയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം തകൃതി
എടപ്പാൾ: ചൂട് വർദ്ധിച്ചതോടെ തണ്ണിമത്തന് ആവശ്യക്കാരേറി. തണുപ്പേകാൻ വഴിയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം തകൃതിയായി. കേരളത്തിൽ പലയിടത്തും കൃഷിയുണ്ടങ്കിലും വിളവെടുപ്പ് കാര്യമായി ആരംഭിച്ചിട്ടില്ല. ഇപ്പോൾ ഏറ്റവും കൂടുതൽ വിപണിയിലെത്തിയിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം ഇനമാണ്. ഈ ഇനത്തിന് നിറവും മധുരവും രുചിയും കൂടുതലായതിനാൽ ആവശ്യക്കാരെറെയാണ്. ഏതാനും ദിവസം മുൻമ്പ് വരെ 22 രൂപയായിരുന്നു വില.എന്നാൽ ഇപ്പോൾ ഇവയ്ക്ക് കിലോക്ക് പതിനെട്ട് രൂപയാണ് ഈടാക്കുന്നത്. വരും മാസങ്ങളിൽ കേരളത്തിലും വിളവെടുപ്പ് ആരംഭിക്കുന്നതോടെ തണ്ണിമത്തൻ വിലയിൽ ഇനിയും ഇടിവ് വരുമെന്നുമാണ് പറയപ്പെടുന്നത്. വ്യാപകമായി ഇറക്കുമതി ചെയ്യുന്നതും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതും ഇപ്പോൾ തമിഴ്നാട്ടിലും, മൈസൂരിലും വിളവെടുപ്പ് ആരംഭിച്ച സുപ്രീം തന്നെയാണ്. തണ്ണിമത്തന് ഒപ്പം തന്നെ തണ്ണി മത്തൻ ജൂസിനും ആവശ്യക്കാരേറെയാണ്. ഒരു ഗ്ലാസ് ജൂസിന് 20 രൂപയാണ് ഈടാക്കുന്നത്.