19 April 2024 Friday

കഞ്ചാവുമായി പിടിയിലായത് കേരള സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച നടന്‍, കഞ്ചാവ് എത്തിക്കുന്നത് ആന്ധ്ര,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന്

ckmnews

ചലച്ചിത്ര നടനും ക്രിമിനല്‍ കേസ് പ്രതിയും ഒന്നരക്കിലോ ക‌ഞ്ചാവുമായി പിടിയില്‍. മറ്റത്തൂര്‍, ഒമ്ബതുങ്ങല്‍, വട്ടപ്പറമ്ബില്‍ കരിമണി എന്നറിയപ്പെടുന്ന ബിനീത്(29), ഇയാളുടെ സഹായിയും ചലച്ചിത്ര താരവുമായ വെള്ളിക്കുളങ്ങര, മോനൊടി ചെഞ്ചേരിവളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് ഒമ്ബതുങ്ങല്‍, മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ് ഇന്റലിജന്റ്സ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

ജില്ലയിലെ ആള്‍ സഞ്ചാരം കുറവുള്ള വിജനപ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 1.5 കിലോ കഞ്ചാവ്, ഡ്യൂക്ക് ഇരുചക്രവാഹനം എന്നിവ സഹിതം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ പിടികൂടിയത്. കോടാലി പെട്രോള്‍ പമ്ബില്‍ ഒരാളെ പെട്രോള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും അബ്കാരി കേസുകളിലും വിനീത് പ്രതിയാണ്‌.

ഷോര്‍ട്ട് ഫിലിം, ടെലിഫിലിം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് അരുണ്‍. ടെലിഫിലിം അഭിനയത്തിന് സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിരുന്നു. ഇയാളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരിമണി വിനീതിന്റെ ഏജന്റായി കൊടകര, കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളില്‍ അരുണ്‍ കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്നു. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ആണ് കരിമണി കഞ്ചാവ് എത്തിക്കുന്നത്. കേസിന്റെ തുടരന്വേഷണം നടത്തി വരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദ്, ഇന്റലിജന്റ്സ് ഇന്‍സ്‌പെക്ടര്‍ എസ്. മനോജ്കുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ കെ. മണികണ്ഠന്‍, കെ.എസ്. ഷിബു, എസ്. സതീഷ്‌കുമാര്‍, ടി.ജി. മോഹനന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ജിന്റോ ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു, റിജോ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.