28 March 2024 Thursday

റമദാന്‍ മാസത്തിലും മുസ്ലീം പള്ളികളില്‍ തല്‍സ്ഥിതി തുടരും; ഇഫ്താറും തറാവീഹും ഇല്ല

ckmnews



തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിലും എല്ലാ മുസ്ലീം ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഫ്താര്‍, ജുമുഅ, തറാവീഹ്, അഞ്ച് നേരത്തെ ജമാഅത്ത് നമസ്‌കാരം, കഞ്ഞി വിതരണം പോലുള്ള ദാനധര്‍മ്മങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെയ്ക്കും. നിലവിലെ സാഹചര്യത്തില്‍ അതാണ് നല്ലതെന്ന് പണ്ഡിതന്മാര്‍ തന്നെ അഭിപ്രായപ്പെട്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


ലോകമാകെ വിശുദ്ധ റമദാനിലേക്ക് കടക്കുകയാണ്. ആത്മസംസ്‌കരണത്തിന്റെ വേളയായാണ് മുസ്ലീം മതവിശ്വാസികള്‍ ഈ മാസത്തെ കാണുന്നത്. വ്രതാനുഷ്ഠാനത്തിന്റെയും ദാനധര്‍മങ്ങളുടെയും കാലം. റമദാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്‌കാരങ്ങള്‍ക്കും ജുമുഅകള്‍ക്കും വലിയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളില്‍ എത്തുന്നകാലമാണിത്. എന്നാല്‍ രോഗവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായി. 


ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. 


സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാര്‍ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


രോഗപീഡയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമദാന്‍ കാലത്തെ പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി ആശംസിച്ചു. പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമദാന്‍ മാസത്തില്‍ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവര്‍ത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ജീവന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന്‍ സങ്കല്‍പ്പങ്ങളുടേത് കൂടിയാണെ്. ത്യാഗത്തിന് ഇങ്ങനെയൊരു അര്‍ഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താന്‍ മതനേതാക്കളോട് അഭ്യര്‍ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 


എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മായാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ കവിഞ്ഞുള്ള മറ്റൊരു മനുഷ്യനന്മയില്ല.പൊതുസ്ഥലങ്ങളിലെ കൂട്ടായ്മകള്‍ ഒഴിവാക്കണം. നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച് വിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, ടി,പി. അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എംഐ അബ്ദുള്‍ അസീസ്, ഡോ. ഇകെ അഹമ്മദ് കുട്ടി, ഇകെ അഷ്‌റഫ്, കമറുള്ള ഹാജി, അഡ്വ, എം താജുദ്ദീന്‍, ആരിഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍നിന്നാണ് ഇവര്‍ പങ്കെടുത്തത്. മന്ത്രി കെ.ടി. ജലീലും വീഡിയോ കോണ്‍ഫറന്‍സില്‍ സന്നിഹിതനായി.