20 April 2024 Saturday

ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചു; പിഴയടയ്ക്കാന്‍ കാശില്ലാതെ താലി അഴിച്ചു നല്‍കി യുവതി

ckmnews

 ട്രാഫിക് നിയമലംഘനത്തിന് ഫൈന്‍ നല്‍കാന്‍ കാശില്ലാതെ വന്നതോടെ താലി അഴിച്ചു നല്‍കി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് വിചിത്രവും എന്നാല്‍ രസകരവുമായ ഒരു പിഴയൊടുക്കല്‍ രംഗം അരങ്ങേറിയത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭര്‍ത്താവിനെയും ട്രാഫിക് പൊലീസ് തടഞ്ഞത്. അഞ്ഞൂറ് രൂപ പിഴയും അടിച്ചു നല്‍കി. എന്നാല്‍ ഇതിനെച്ചൊല്ലി പൊലീസുകാരുമായി തര്‍ക്കം ഉണ്ടാവുകയും രംഗം വഷളായതോടെ യുവതി താലിമാല അഴിച്ചു നല്‍കുകയുമായിരുന്നു.

- ഭാരതിയും പൊലീസുകാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഭാരതിയും ഭര്‍ത്താവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടത്. ഇതില്‍ മുഴുവന്‍ തുകയും ചിലവായി. തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെല്‍മറ്റില്ലാത്തതിന് ട്രാഫിക് പൊലീസ് തടഞ്ഞത്. ദമ്ബതികളോട് അ‍ഞ്ഞൂറ് രൂപ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കയ്യില്‍ പണമില്ലെന്നും മുഴുവന്‍ ചിലവായി എന്നും ഇവര്‍ പൊലീസുകാരോട് പറഞ്ഞ്.

-

'കയ്യില്‍ ബാക്കിയുണ്ടായിരുന്ന നൂറ് രൂപ ഭക്ഷണം കഴിക്കാന്‍ ചിലവായി എന്ന് ഞാന്‍ പൊലീസുകാരോട് പറഞ്ഞു. എന്നാല്‍ അത് ചെവിക്കൊള്ളാതെ അവര്‍ ഫൈന്‍ അടയ്ക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം പറയുകയായിരുന്നു' ദമ്ബതികളുടെ വാക്ക് ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിഴയുടെ പേരില്‍ പൊലീസുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഒച്ചകേട്ട് ആളുകളും കൂടി. ഏതാണ്ട് രണ്ട് മണിക്കൂറോളം വിഭൂതിയും പൊലീസുകാരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനൊടുവില്‍ ദേഷ്യത്തിലായ യുവതി താലിമാല ഊരി അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. ഇത് വിറ്റ് പിഴക്കാശ് എടുത്തോളാന്‍ ആവശ്യപ്പെടുകയും ചെയ്തു.

റോഡരികില്‍ പ്രശ്നം നടക്കുന്നത് അതുവഴി പോയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ സ്ഥലത്തിറങ്ങി ഇടപെട്ടാണ് ഒടുവില്‍ രംഗം ശാന്തമാക്കിയത്. വിഭൂതിയോടും ഭര്‍ത്താവിനോടും പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.