25 April 2024 Thursday

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില വര്‍ധിച്ചു; ജനം വലയുന്നു

ckmnews

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94 പൈസയാണ്. ഡീസലിന് ലിറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14 പൈസയുമാണ്.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നവംബര്‍ 19 മുതലാണ് എണ്ണ വിപണന കമ്ബനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്ബ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്ബനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

ഇന്ധനവില വര്‍ധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്‌ക്കുന്നു. ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 769 രൂപയാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എല്‍പിജി സിലിണ്ടറിന് വില കൂട്ടുന്നത്.