28 March 2024 Thursday

തൃശ്ശൂർ പൂരം ഉപേക്ഷിച്ചു; ക്ഷേത്രത്തിനുളിൽ ചടങ്ങുകൾ മാത്രമായി നടത്തും

ckmnews




തീരുമാനം ദേവസ്വം പ്രതിനിധികളും മന്ത്രിമാരും നടത്തിയ ചർച്ചയില്‍



തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടികളും ഇത്തവണ ഉണ്ടാവില്ല. പൂരം ഉപേക്ഷിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ക്ഷേത്രത്തിനുള്ളിൽ അഞ്ചു പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങ് മാത്രമായി നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍  രാമനിലയത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ വി.എസ് സുനിൽകുമാർ,  സി.രവീന്ദ്രനാഥ്,  തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ഏകകണ്ഠമായാണ് 

തീരുമാനമെടുത്തത്. കോവിഡ് 19 ന്‍റെ പശ്ചാതലത്തില്‍  ലോക്ക് ഡൗൺ നീട്ടിയതോടെ മെയ് 2 ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പലതും ക്ഷേത്രത്തിന് പുറത്ത് വെച്ച് നടക്കുന്നതാണ്.അതുകൊണ്ട് ആളുകൾ എത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ പൂരച്ചടങ്ങുകൾ പതിവു പോലെ നടത്താനാകില്ലെന്നാണ് തൃശ്ശൂര്‍  ജില്ലാ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം പ്രദർശനം ആദ്യമേ തന്നെ ഉപേക്ഷിച്ചിരുന്നു. കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾ ഭക്തർക്ക് പ്രവേശനം നിർത്തി വയ്ക്കാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.  ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരവും കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.