ഭാര്യ ഒളിച്ചോടിയതിന്റെ വൈരാഗ്യം 18 സ്ത്രീകളെ കൊന്ന 45കാരന്‍ ഹൈദരാബാദില്‍ അറസ്റ്റില്‍
ഹൈദരാബാദ്∙പതിനെട്ടു സ്ത്രീകളെ കൊലപ്പെടുത്തിയ നാൽപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിൽ അടുത്തിടെ നടന്ന രണ്ടു യുവതികളുടെ മരണത്തിലെ അന്വേഷണമാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. സിറ്റി പൊലീസ് ടാസ്ക് ഫോഴ്സും രച്ചകൊണ്ട കമ്മിഷണറേറ്റിലെ പൊലീസും ചേർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
21 കേസുകളിൽ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 16 കൊലപാതകങ്ങൾ, നാലു സ്വത്ത് കേസുകൾ, പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപെടൽ എന്നീ കേസുകളിലാണ് ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. 21-ാം വയസ്സിൽ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകളോട് വൈരാഗ്യപരമായ രീതിയിൽ പെരുമാറാൻ ഇയാൾ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
2003 മുതലാണ് ഇയാൾ കൊലപാതകം പോലുള്ള ക്രിമിനൽ പരിപാടികള്‍ തുടങ്ങിയത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ലൈംഗികമായി ഇടപെടുന്നതിന് പണം നൽകി വശത്താക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇവർക്കൊപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇത്തരത്തിൽ കൊല നടത്തിയതിനുശേഷം വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.