23 April 2024 Tuesday

പഴയ വാഹനങ്ങള്‍ക്ക് മാത്രമായി പുതിയൊരു നികുതി, വരുന്നൂ ഹരിത നികുതി

ckmnews

പഴയ വാഹനങ്ങള്‍ക്ക് മാത്രമായി പുതിയൊരു നികുതി, വരുന്നൂ ഹരിത നികുതി



പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി അഥവാ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഈ നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതായും എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് എന്നപ്രത്യേക നികുതി ചുമത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബിസിനസ് ടുഡേ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഈ നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി അംഗീകാരം നൽകിയാതായണ് റിപ്പോര്‍ട്ടുകള്‍.  അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഹരിത നികുതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 


പുതിയ വ്യവസ്ഥ അനുസരിച്ച് എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള യാത്രാ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ ഗ്രീന്‍ ടാക്‌സായി ചുമത്താനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രാ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കുറഞ്ഞ ഗ്രീന്‍ ടാക്‌സ് ചുമത്താനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് വാഹനം എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ളതാണ് എന്ന് കണ്ടെത്തിയാല്‍ പ്രത്യേക നികുതി ഈടാക്കാനുമാണ് ആലോചന.


അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ ടാക്‌സ് ചുമത്തുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.  കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും  ഇലക്ട്രിക് അടക്കം പ്രകൃതിസൗഹൃദമായ ഇന്ധനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയും ഈ നികുതിയില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. 


പുതിയ വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുക. 2017 ജനുവരി മുതൽ കേരളത്തിൽ ഹരിത നികുതി നിലവിലുണ്ട്. എന്നാല്‍ കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ കേരളത്തിലും അതിനനുസരിച്ചു മാറ്റം വന്നേക്കും. 


ഉപയോഗിക്കുന്ന ഇന്ധനത്തെയും വാഹന​ത്തെയും അനുസരിച്ച് നികുതിയുടെ സ്ലാബ് വ്യത്യസ്തമായിരിക്കും. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി, എത്തനോൾ, എൽ‌പി‌ജി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവക്ക് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രാക്ടർ, ഹാർവെസ്റ്റർ, ടില്ലർ തുടങ്ങിയ വാഹനങ്ങൾക്കും ഇളവ് ലഭിക്കും. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ്​ കരട്​ നിയമം പറയുന്നത്​.


മൊത്തം വാഹനങ്ങളുടെ അഞ്ച്​ ശതമാനം വരുന്ന വാണിജ്യ വാഹനങ്ങൾ മൊത്തം വാഹന മലിനീകരണത്തിന്‍റെ 65 മുതൽ 70 ശതമാനം വരെ സംഭാവന ചെയ്യുന്നുവെന്നാണ്​  റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കുകള്‍. 2000ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഒരു ശതമാനം മാത്രമാണെങ്കിലും മൊത്തം വാഹന മലിനീകരണത്തിന്‍റെ 15 ശതമാനം ഇവരാണ്​ സൃഷ്​ടിക്കുന്നതെന്നും കേന്ദ്രം പറയുന്നു. പഴയ വാഹനങ്ങൾ ആധുനിക വാഹനങ്ങളേക്കാൾ 10 മുതൽ 25 ഇരട്ടിവരെ മലിനീകരണത്തിന്​ കാരണമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 


അതേസമയം സർക്കാർ വാഹനങ്ങൾക്കുള്ള സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് 15 വർഷത്തിനുമുകളിൽ പഴക്കമുള്ളതും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകൾ നശിപ്പിക്കാനുള്ള നീക്കമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.