25 April 2024 Thursday

കളമശേരിയില്‍ 17കാരനെ മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

ckmnews

കളമശേരിയില്‍ 17കാരനെ മര്‍ദിച്ച ഏഴംഗസംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കി. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍ പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്ബില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്.

അക്രമികളുടെ സംഘം ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിനാണ് പതിനേഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ചത്. കുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അക്രമി സംഘങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്.

സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസില്‍ താഴെയുള്ളവരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

കളമശേരിയില്‍ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് മര്‍ദനമേറ്റത്. പുഴത്തീരത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഇവര്‍ നല്‍കിയ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാതിരുന്നപ്പോള്‍ വായില്‍ കുത്തിത്തിരുകുകയും ചെയ്തു. അതിനും അനുവദിക്കാതിരുന്നതോടെയായിരുന്നു മര്‍ദനം. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി മര്‍ദിക്കുന്നതുമെല്ലാം വിഡിയോയിലൂടെ പുറത്തു വന്നിരുന്നു.

അക്രമി സംഘം പകര്‍ത്തിയ ദൃശ്യങ്ങള്‍ ആദ്യം ഡിലീറ്റ് ചെയ്തെങ്കിലും മര്‍ദനത്തിന് ഇരയായ കുട്ടിയുടെ സഹോദരന്‍ അത് വീണ്ടെടുത്തതോടെയാണു പുറംലോകം കാര്യങ്ങള്‍ അറിയുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ 17കാരന്‍ ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.