25 April 2024 Thursday

തിരൂരിൽ കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പംപോയ യുവതി അറസ്റ്റിൽ. നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കിയ കേസിലെ പ്രതിയാണ് കാമുകൻ

ckmnews

തിരൂർ: എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റിൽ. വഞ്ചനാകേസിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലുമായി. തിരൂർ സ്വദേശിനിയായ 27-കാരിയെയാണ് തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്. തൃശ്ശൂർ വാടാനപ്പള്ളി ശാന്തിനഗർ സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസ്, ജ്യേഷ്ഠൻ റഫീഖ് എന്നിവർ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്.സ്ത്രീകളെ മൊബൈൽഫോണിലൂടെ പരിചയപ്പെട്ട്‌ സ്നേഹംനടിച്ച്‌ സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. ജയിലിലായ യുവതി ഭർത്തൃസഹോദരന്റെ ഭാര്യയുടെ െെകയിൽനിന്ന് 15 പവൻ സ്വർണാഭരണം വാങ്ങിയാണ് പോയത്. ഹാരിസിനെയും സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പോലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിൽ ബന്ധുവീടുകളിൽ കൊണ്ടുപോയാണ് താമസിപ്പിച്ചത്. ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. മാതാവിന്റെ സംരക്ഷണം നൽകേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പോലീസ് പറഞ്ഞു.


ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20 -ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.