29 March 2024 Friday

ടയറില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു

ckmnews

 തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്നു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിയുകയായിരുന്നു.

ചെവിയില്‍ കുരുങ്ങിയ തീ പിടിച്ച ടയറുമായി ഓടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ റിസോര്‍ട്ടുടമകളായ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. ക്രൂരമായ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തുകയായിരുന്നു. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്ന് രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു.

കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്. പിന്നീട് ഈ ആനയ്ക്കു ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും കഴിഞ്ഞദിവസം ചരിഞ്ഞു. വള്ളിയാഴ്ച ഉച്ചയോടെയാണ് ആനയുടെ ദേഹത്ത് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്ബോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിന് ഇരയായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു.