16 April 2024 Tuesday

മലപ്പുറത്ത് പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം: 17കാരി മൂന്നാം തവണയും പീഡനത്തിന് ഇരയായി: സംഭവത്തില്‍ 44 പ്രതികളുണ്ടെന്ന് പൊലീസ് : 20 പേര്‍ അറസ്റ്റില്‍

ckmnews

മലപ്പുറത്ത് പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 44 പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. 20 പേരെ അറസ്റ്റ് ചെയ്തു.

പതിമൂന്ന് വയസ് ആയിരിക്കെ 2016 ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയും കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തെങ്കിലും പിന്നീട് ബന്ധുക്കള്‍ക്ക് തന്നെ കൈമാറി. 2017 ല്‍ വീണ്ടും പീഡനത്തിന് ഇരയായതോടെ പെന്‍കുട്ടിയെ വീണ്ടും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമെന്ന ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറി. ഇത് വലിയ ദുരന്തത്തിലാണ് കലാശിച്ചത്. ഇരുപത്തിയൊമ്ബതില്‍ അധികം ആളുകളില്‍ നിന്നാണ് പെണ്കുട്ടിക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 32 ആയി. 44 പേരാണ് പ്രതികള്‍. 20 പേരെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സിഐമാരും 7 എസ്‌ഐമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും.

പോക്സോ കേസില്‍ ഇരയായ കുട്ടികളെ നിരീക്ഷിച്ച്‌ സുരക്ഷ ഒരുക്കുകയും തുടര്‍ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യണമെന്നാണ് നിയമം. ഇത് പാടെ അവഗണിക്കപ്പെട്ടു. ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ഷെല്‍ട്ടര്‍ ഹോമിലെ ഫീല്‍ഡ് വര്‍ക്കര്‍, പൊലീസ് എന്നിവര്‍ക്കെതിരെയാണ് പ്രധാന ആരോപണം.