ചേകന്നൂരിലെ അരക്കോടിയുടെ കവർച്ച വീട് തുറന്നത് ഡ്യൂപ്ളിക്കേറ്റ് കീ ഉപയോഗിച്ച്:കീ ഉണ്ടാക്കിയത് ചങ്ങരംകുളത്ത് നിന്ന്
എടപ്പാൾ: വീട്ടുകാർ വീടുപൂട്ടി പോയ സമയം നോക്കി 125 പവനും 65000 രൂപയും കവർന്ന സംഭവത്തിലെ പ്രതിയെ അന്യേഷണസംഘം അറസ്റ്റ് ചെയ്തു.പന്താവൂർ പെരുമുക്ക് റോഡില്‍ താമസിക്കുന്ന വടക്കിനിത്തെയിൽ മൂസക്കുട്ടി (52)യാണ് തീരുർ ഡി വൈ എസ് പി കെ.എ സുരേഷ് ബാബു, പൊന്നാനി സിഐ മഞ്ജിത്ത്ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചേകന്നൂർ പുത്തൻകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വന്‍ കവര്‍ച്ച നടന്നത്. കാലത്ത് 11 മണിക്ക് വീടുപൂട്ടി തൃശൂരിലെ ബന്ധു വീട്ടിൽ പോയി രാത്രി 9.30-ന് തിരിച്ചെത്തിയപ്പോഴാണ് വന്‍ കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.
മകന് വിദേശത്തേക്ക് പോകാൻ വെച്ച പണവും മകൻ്റെ ഭാര്യക്ക് വിവാഹത്തിന് ലഭിച്ചതും സഹോദരിയുടെ വിവാഹത്തിനായി വാങ്ങി വെച്ചതുമായ സ്വർണ്ണവുമാണ് കവർന്നത്.വാതിലുകളും അലമാരകളുമൊന്നും പൊളിക്കാതെ നടന്ന മോഷണത്തിൽ അന്നു തന്നെ സംശയം ഉടലെടുത്തിരുന്നു.
വിട്ടുകാരുമായി ഏറെ ബന്ധമുള്ള മൂസക്കുട്ടി ഇവരറിയാതെ വാതലിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയിരുന്നു.കീ ചങ്ങരംകുളത്തെ കടയില്‍ നിന്നാണ് നിര്‍മിച്ചതെന്ന് പ്രതി മൊഴി നല്‍കി.സംഭവദിവസം വീട്ടുകാർ പോയപ്പോൾ വാതിൽ തുറന്ന് ടെറസിൽ നിന്ന് ചാക്കടുത്തുവന്ന് അഭരണങ്ങൾ അതിൽ നിറച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പഴയതറവാട്ടിൽ സൂക്ഷിച്ച കവര്‍ച്ച ചെയ്ത ആഭരണങ്ങളും പണവും പോലീസ് കണ്ടെടുത്തു പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും