25 April 2024 Thursday

കെഫോണ്‍; തിരുവനന്തപുരം-പാലക്കാട് ആദ്യ ഇൻ്റർനെറ്റ് ഇടനാഴി

ckmnews


സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയായ കെഫോണിൻ്റെ ആദ്യ ഇൻ്റർനെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള മേഖല. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകിയാകും ഫെബ്രുവരിയിൽ കെഫോൺ കമ്മിഷൻ ചെയ്യുക. 

കെഫോൺ ഓപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ കേരളം മുഴുവൻ ഇൻ്റർനെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്ക് (കെഫോൺ) കമ്പനിയിൽ കെ.എസ്.ഇ.ബിക്കും സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും (കെ.എസ്.ഐ.ടി.എൽ.) തുല്യപങ്കാളിത്തമാണ്. പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യമായി ഇൻ്റർനെറ്റ് നൽകും. ഇതിനുപുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളുമുൾപ്പടെ 30,000 സ്ഥാപനങ്ങളിലേക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകും. 1548 കോടി രൂപയുടെ കെഫോൺ പദ്ധതി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ BEL ഉൾപ്പെടുന്ന കൺസോർഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

വൈദ്യുതതൂണുകളിലൂടെ 7500 കിലോമീറ്റർ കേബിളും ടവർലൈനിലൂടെ 350 കിലോമീറ്റർ കേബിളുകളും സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുതതൂണുകളിലൂടെ 47,000 കിലോമീറ്റർ കേബിളും ടവർലൈനുകളിലൂടെ 3600 കിലോമീറ്റർ കേബിളുകളുമാണ് പ്രഖ്യാപിത ലക്ഷ്യം.