24 April 2024 Wednesday

പ്രണയത്തില്‍ കുടുങ്ങിയും,പിണങ്ങിയും വീട്ടില്‍ നിന്നും ഇറങ്ങിയ എണ്ണൂറോളം പേര്‍ എവിടെ പോയി ? കൈ മലര്‍ത്തി പൊലീസ്

ckmnews

മാന്‍മിസ്സിംഗ് കേസുകളില്‍ അലംഭാവം കാട്ടാതെ അന്വേഷണം നടത്തണമെന്ന് പൊലീസ് മേധാവി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായ 814 പേരെവിടെയെന്ന് കണ്ടെത്താതെ പൊലീസ്. ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപന ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു തുമ്ബുമില്ല.


കൂടാതെ പലപ്പോഴായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്ക് എന്തുസംഭവിച്ചുവെന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരായി നാടുവിട്ട പലരെയും പറ്റിയുള്ള വിവരങ്ങള്‍ വൈകിയെങ്കിലും പുറത്ത് വന്നുകൊണ്ടിരിക്കെ സംസ്ഥാനത്തെ എണ്ണൂറിലധികം പേരുടെ തിരോധാനം നിസാരമായി തള്ളിക്കളയാവുന്നതല്ല.


പ്രണയത്തില്‍ കുടുങ്ങുന്നു


കാണാതാവുന്ന പെണ്‍കുട്ടികളിലും വീട്ടമ്മമാരിലും അധികവും പ്രണയത്തില്‍ കുടുങ്ങി വീട് വിട്ടുപോകുന്നവരാണെന്ന് പൊലീസ് പറയുന്നു. അച്ഛനമ്മമാരോട് പിണങ്ങിയും കൂട്ടുകാര്‍ക്കൊപ്പവും നാടുവിടുന്ന കുട്ടികളുമുണ്ട്. ശിഥിലമായ കുടുംബാന്തരീക്ഷവും മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍മൂലവും മനോദൗര്‍ബല്യങ്ങളാലും വീടുവിടുന്നവരും കാണാതായവരുടെ പട്ടികയിലുണ്ട്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 13,116 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.


മുന്നില്‍ തിരുവനന്തപുരം റൂറല്‍


ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 196 പുരുഷന്മാരെയും 774 സ്ത്രീകളെയും 193 കുട്ടികളെയും പിന്നീട് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 142 പുരുഷന്മാരെയും 393 സ്ത്രീകളെയും 109 കുട്ടികളെയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരെയും 375 സ്ത്രീകളെയും 92കുട്ടികളെയും പിന്നീട് കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരെയും (75) സ്ത്രീകളെയും (123) കാണാതായത് വയനാട് ജില്ലയിലാണ്. ഇവരില്‍ 60 പുരുഷന്മാരെയും 111 സ്ത്രീകളെയും കണ്ടെത്തി.


കുട്ടികളെ കാണാതാവുന്നത് കൊച്ചിയില്‍


കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ് കുട്ടികളെ കാണാതായ കേസുകള്‍ ഏറ്റവും കുറവ്. കാണാതായ 24പേരില്‍ 19 പേരെയും കണ്ടെത്തി. കാണാതായവര്‍ (കഴിഞ്ഞ വര്‍ഷം) ആകെ: 13,295 പേര്‍ പുരുഷന്മാര്‍: 3,332 സ്ത്രീകള്‍: 7,831 കുട്ടികള്‍: 2,042 കണ്ടെത്തിയത് ആകെ: 12,499 പേര്‍ പുരുഷന്മാര്‍: 2,627 സ്ത്രീകള്‍: 7,401 കുട്ടികള്‍: 1,884 ജില്ല തിരിച്ച്‌ (കാണാതായവര്‍, കണ്ടെത്തിയവരുടെ എണ്ണം ബ്രാക്കറ്റില്‍) തിരുവനന്തപുരം സിറ്റി 643 (624) തിരുവനന്തപുരം റൂറല്‍ 1271 (1154) കൊല്ലം സിറ്റി 802 (763) കൊല്ലം റൂറല്‍ 836 (796) പത്തനംതിട്ട 749 (743) ആലപ്പുഴ 965 (951) ഇടുക്കി 543 (487) കോട്ടയം 791 (759) കൊച്ചി സിറ്റി 539 (502) എറണാകുളം റൂറല്‍ 816 (742) തൃശൂര്‍ സിറ്റി 773 (740) തൃശൂര്‍ റൂറല്‍ 714 (687) പാലക്കാട് 865 (836) മലപ്പുറം 693 (616) കോഴിക്കോട് സിറ്റി 423 (392) കോഴിക്കോട് റൂറല്‍ 682 (642) വയനാട് 272 (232) കണ്ണൂര്‍ 594 (491) കാസര്‍കോട് 324 (292)


'' സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെടുത്തി പോര്‍ട്ടല്‍ സംവിധാനം വഴിയും അല്ലാതെയും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടര്‍ന്നുവരികയാണ്. പ്രണയത്തെതുടര്‍ന്ന് ഒളിച്ചോടുന്ന പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാവുന്നവരില്‍ കൂടുതല്‍. ഇവരെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളായിട്ടും സൂചനയില്ലാത്ത ചില കേസുകളില്‍ ഇപ്പോഴും അന്വേഷണം തുടര്‍ന്നുവരികയാണ്.


നോഡല്‍ ഓഫീസര്‍,


മാന്‍മിസ്സിംഗ് ട്രേസിംഗ് യൂണിറ്റ്,


തിരുവനന്തപുരം