25 April 2024 Thursday

പുഴയില്‍ വീണ പന്ത് കുട്ടികള്‍ക്ക് എടുത്തു കൊടുക്കാന്‍ ഇറങ്ങി; ഒഴുക്കില്‍പ്പെട്ട് ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ckmnews

പുഴയില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുവന്‍തിരുത്തി വേട്ടുവന്‍തൊടി അബ്ദുള്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ചാലിയാറിന്റെ കൈവഴിയായ ഓലശ്ശേരി കടവിലാണ് മുര്‍ഷിദ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഫാറൂഖ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്.

കരുവന്‍തിരുത്തി ഓലശ്ശേരി കടവിനു സമീപം തിങ്കളാഴ്ച വൈകീട്ട് കുട്ടികള്‍ പന്തു കളിച്ചു കൊണ്ടിരിക്കെ പന്ത് പുഴയില്‍ വീണു. അതുവഴി പോകുകയായിരുന്ന മുര്‍ഷിദ് അവര്‍ക്ക് പന്തെടുത്തു കൊടുക്കാന്‍ പുഴയില്‍ ഇറങ്ങി. അതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുര്‍ഷിദ് മുങ്ങിപ്പോകുകയായിരുന്നു. മീഞ്ചന്ത ഫയര്‍ഫോഴ്‌സും നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും ഫറോക്ക് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 8.15-ഓടെ മൃതദേഹം പുഴയില്‍ നിന്ന് ലഭിച്ചു.

കുട്ടികള്‍ക്ക് അപകടം പിണയരുതെന്ന് കരുതിയാണ് മുര്‍ഷിദ് പന്തെടുത്ത് കൊടുക്കാന്‍ പുഴയിലേക്ക് ഇറങ്ങിയത്. എന്നാല്‍, പുഴയിലെ ശക്തമായ ഒഴുക്കില്‍ മുര്‍ഷിദ് അകപ്പെടുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന കുട്ടികള്‍ മുര്‍ഷിദ് ആഴങ്ങളിലേയ്ക്ക് പോവുന്നതു കണ്ട് അലറി വിളിച്ചു.

കുട്ടികളുടെ നിലവിളി കേട്ട് തോണിയുമായി എത്തിയ മത്സ്യത്തൊഴിലാളി രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുര്‍ഷിദ് മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാവിലെ ഫറോക്ക് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.