28 March 2024 Thursday

'താങ്ക്യൂ കേരളസർക്കാർ, തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ'; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

ckmnews

വിനോദ മേഖലയിൽ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞ് സിനിമാതാരങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് എല്ലാവരും പ്രശംസയും നന്ദിയും അറിയിച്ചത്. ‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ‘ എന്നാണ് മമ്മൂട്ടിയും മോഹൻലാലും കുറിച്ചത്.

‘താങ്ക് യൂ കേരളസർക്കാർ, എന്നാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

‘ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ കൈകൊണ്ട സംസ്ഥാന സർക്കാരിനും, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഫിയോക്കിന്റെയും,ചലച്ചിത്ര മേഖലയുടെ ആകെത്തന്നെയും നന്ദി അറിയിക്കുന്നു’ എന്ന് ദിലീപ് കുറിച്ചു.

'കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുന്നു'വെന്ന് റിമ കല്ലിങ്കൽ കുറിച്ചപ്പോൾ ‘വിനോദനികുതിയിലെ ഇളവുൾപ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരിനും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും നന്ദി, തീയറ്ററുകളിൽ വീണ്ടും കാഴ്ചവസന്തം വിടരട്ടെ’ എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. 

സിനിമാ സമൂഹത്തിലെ എല്ലാവരുടെയും കൂടെ ചേർന്ന് നിന്ന് ഞാനും നമ്മുടെ ആരാധ്യനായ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ടൊവീനോയും കുറിച്ചു.'വിനോദനികുതി മാർച്ച്‌ 31 വരെ ഒഴിവാക്കുകയും, തീയറ്ററുകളുടെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയും, മറ്റ്‌ ഇളവുകൾ അനുവദിക്കുകയും ചെയ്തുകൊണ്ട്‌, മലയാള സിനിമക്ക്‌ പുതുജീവൻ നൽകിയ ബഹു: മുഖ്യമന്ത്രി സഖാവ്‌ പിണറായി വിജയന്‌ അഭിവാദ്യങ്ങൾ', എന്നാണ് ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നുവെന്ന് കു‍ഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തു. പുതിയ ഇളവുകൾ‌ക്ക് സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ നന്ദി എന്നാണ് നിവിൻ പോളിയുടെ പോസ്റ്റ്.

വിനോദ നികുതി മാർച്ച്‌ 31വരെ ഒഴിവാക്കുകയും തീയറ്ററുകള്‍ തുറക്കാത്ത കാലത്തെ വൈദ്യുതിനിരക്കിലെ ഫിക്സഡ്‌ ചാർജ്ജ്‌ പകുതിയാക്കി കുറക്കുകയുമാണ് ചെയ്‍തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നുമാണ് അറിയിച്ചിരിക്കുന്നത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.