24 April 2024 Wednesday

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ തുരുമ്ബെടുത്തു

ckmnews

തൃശൂര്‍: മുളംങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജില്‍ ട്രോളി,വീല്‍ചെയര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ നശിക്കുന്നു. അറ്റകുറ്റപണികള്‍ നടത്തുവാനോ പുതിയവ വാങ്ങുന്നതിനോ നടപടിയില്ലെന്ന് ആക്ഷേപം. കേടു വന്ന ഉപകരണങ്ങള്‍ രക്തബാങ്കിന്റെ മുന്നിലെ കോണിപ്പടിക്കരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പലതും തുരുമ്ബെടുത്ത് നാശത്തിന്റെ വക്കിലാണ്. കട്ടിലുകള്‍, ഗ്ലൂക്കോസ് കയറ്റുന്ന സ്റ്റാന്‍ഡുകള്‍ എന്നിവയും നാശത്തിന്റെ വക്കിലാണ്. അവശരായി വരുന്ന രോഗികളെ ബന്ധപ്പെട്ട ചികിത്സാവിഭാഗത്തിലേക്ക് കൊണ്ട് പോകുന്നതിന് വീല്‍ചെയറുകള്‍ ഇല്ലാതെ പലപ്പോഴും നട്ടം തിരിയുമ്ബോഴാണ് ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മെഡിക്കല്‍ കോളേജില്‍ അധികൃതരുടെ അനാസ്ഥ നടമാടുന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച്‌ തുടങ്ങി. വാര്‍ഡുകളിലേക്ക് നടന്നു പോകാന്‍ കഴിയാത്തവരാണ് പലപ്പോഴും എത്തുന്നത്. ദിനംപ്രതി 3000 മുതല്‍ 4000 വരെ രോഗികള്‍ എത്തിയിരുന്നത് കൊവിഡിനെ തുടര്‍ന്ന് 750 നും ആയിരത്തിനും ഇടയില്‍ എത്തിയിരുന്നു.


എന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം 2000ത്തിനും 3000 ഇടയിലേക്ക് എത്തി തുടങ്ങി. രോഗികള്‍ കൂടുതല്‍ എത്തുമ്ബോഴും ആവശ്യമായ സാമൂഹിക അകലം പാലിച്ച്‌ നിര്‍ത്താന്‍ വേണ്ട സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. വാര്‍ഡുകളില്‍ കൂട്ടം കൂടിയാണ് നില്‍ക്കുന്നത്. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സ കേന്ദ്രം കൂടിയാണ് മെഡിക്കല്‍ കോളജ്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് വരെ അവശരായ രോഗികള്‍ മുളംങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയെത്തുന്നത്