വാളയാര്‍ പീഡനക്കേസ്: പ്രതികളെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കി, പുനര്‍വിചാരണയ്‌ക്ക് അനുമതി
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വിധി ഹെെക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവാണ് ഹെെക്കോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹര്‍ജികളിലാണ് ഹെെക്കോടതി വിധി. സര്‍ക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹെെക്കോടതി പുനര്‍വിചാരണയ്‌ക്ക് ഉത്തരവിട്ടു. എന്നാല്‍, സിബിഐ അന്വേഷണം വേണമെന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, പുനരന്വേഷണത്തിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. കേസില്‍ പുനരന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതിയുടെ ആവശ്യം.
ഈ മാസം 20 ന് പ്രതികള്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണം. തെളിവില്ലെന്ന് കണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹെെക്കോടതി ഡിവിഷന്‍ ബഞ്ചാണ് അനുവദിച്ചത്. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എം.ആര്‍.അനിതയും അടങ്ങുന്ന ബഞ്ചാണ് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അനുവദിച്ച് ഉത്തരവിട്ടത്.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പുനര്‍വിചാരണയും ആവശ്യമെങ്കില്‍ തുടരന്വേഷണവും വേണമെന്നാണ് സക്കാര്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്‌ചയുണ്ടായി. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. പോക്സോ നിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല. ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. തുടങ്ങിയ കാരണങ്ങള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രധാന സാക്ഷികളേയും രഹസൃ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല.
വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു, അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്.