ചുരുളറിയാന്‍ രഹസ്യങ്ങള്‍ ഏറെ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം കൂടുതല്‍ തെളിവെടുപ്പ്
ചങ്ങരംകുളം:കോടികള്‍ വിലവരുന്ന പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് എടപ്പാള്‍ സ്വദേശിയായ ഇര്‍ഷാദിനെ തലക്കടിച്ച് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതികള്‍ പിടിയിലാവുകയും ആറ് മാസം മുമ്പ് മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിച്ച ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം രണ്ട് ദിവസത്തെ കഠിനപരിശ്രമങ്ങള്‍ക്ക് ശേഷം കണ്ടെടുക്കുകയും ചെയ്തെങ്കിലും അന്യേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്നില്‍ കൃത്യം തെളിയിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയാണ്.ദൃസാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും മൊബൈല്‍ കോളുകളും കേന്ദ്രീകരിച്ച് അന്യേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട അന്യേഷണവുമാണ് സിനിമാകഥയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പ്രതികളിലേക്കെത്തിച്ചത്.മാസങ്ങളോളം പല തവണകളായി ചോദ്യം ചെയ്തിട്ടും പുറത്ത് പറയാത്ത രഹസ്യങ്ങള്‍ പോലീസിന്റെ പഴുതടച്ച തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് സമ്മതിക്കേണ്ടി വന്നെങ്കിലും ഇനിയും ചുരുളറിയാനുള്ളത് രഹസ്യങ്ങളുടെ കലവറയാണ്.കൊലപാതകം നടക്കുമ്പോള്‍ ഇര്‍ഷാദിന്റെ കൈവശം ഉണ്ടായിരുന്നെന്ന് പറയുന്ന 3 ലക്ഷം രൂപയും,ലാപ്ടോപ്പുകളും മൊബൈലും പൊന്നാനിയില്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി.കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം മറ്റു വസ്തുക്കള്‍ കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.കൊലപാതം നടന്ന സ്ഥലം അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താന്‍ റിമാന്റില്‍ ആയ പ്രതിയെ തിങ്കളാഴ്ച തന്നെ അന്യേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.കോടികള്‍ വിലയുള്ള പഞ്ചലോഹ വിഗ്രഹത്തെ ചുറ്റിപ്പറ്റിയുള്ള അന്യേഷണവും ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെയും അടക്കം ഇനിയും ചുരുളറിയാത്ത നിരവധി രഹസ്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷ