28 March 2024 Thursday

പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍

ckmnews

പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍ 


തലക്കടിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കിണറ്റില്‍ തള്ളി 


ചങ്ങരംകുളം:6 മാസം മുമ്പ് പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച പ്രതികളുമായി അന്യേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.സംഭവത്തില്‍ പിടിയിലായ വട്ടംകുളം സ്വദേശികളായ അതികാരത്ത്പടി സുഭാഷ് സുബ്രമണ്യന്റെ മകന്‍ സുഭാഷ് (35)മേനോന്‍പറമ്പില്‍ വേലായുധന്റെ മകന്‍ എബിന്‍(28)എന്നിവരുമായാണ് മൃതദേഹം ഉപേക്ഷിച്ച പൂക്കരത്തറ ടൗണിലെ കെട്ടിടത്തിന് പുറകിലുള്ള പൊട്ടക്കിണറിന് സമീപം തെളിവെടുപ്പിന് എത്തിയത്.എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇർഷാദിനെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.പുതിയ മൊബൈല്‍ വിലകുറച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരായ പല സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം യുവാവിനെ കാണാതായത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ അന്യേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം ജില്ലാ പോലീസ് മേധാവിക്കും,കളക്ടര്‍,മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ പ്രത്യേക അന്യേഷണസംഘം ആറ് മാസം നീണ്ട അന്യേഷണത്തിലൊടുവിലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.