29 March 2024 Friday

ദമ്ബതികള്‍ മരിച്ച സംഭവം: അയല്‍ക്കാരി വസന്ത പോലീസ് കസ്റ്റഡിയില്‍

ckmnews

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍ക്കാരിയും വസ്തുതര്‍ക്കത്തിലെ പരാതിക്കാരിയുമായി വസന്ത പോലീസ് കസ്റ്റഡിയില്‍. സുരക്ഷ മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയിലെടുത്ത്. നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നാട്ടുകാര്‍ വസന്തയുടെ വീട്ടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

'ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം

ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാര്‍ ഒന്നിച്ച്‌ നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല' വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച്‌ അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച്‌ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്ബിളിയെ ചേര്‍ത്തുപിടിച്ച്‌ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യശ്രമം നടത്തിയത്.