20 April 2024 Saturday

കേരളപര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍

ckmnews

തൃശൂര്‍: കേരളപര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍. ഇടത് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയ്യറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.


"നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് എന്തൊക്കെ നടപ്പാക്കാനാഗ്രഹിക്കുന്നുവെന്ന് സ്വാഭാവികമായി ചര്‍ച്ച ചെയ്യണം. പ്രകടന പത്രിക തയ്യാറാക്കാന്‍ നേരത്തെ സ്വീകരിച്ച മാര്‍ഗം ഇത്തരം യോഗത്തിലൂടെ നാടിന്റെ വിവിധ തുറകളിലുള്ള അഭിപ്രായം സ്വീകരിക്കലാണ്. അതാണ് വീണ്ടും ചെയ്യുന്നത്. നാടിന്റെ വികസനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കാനാണ് യോഗം."നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നാം പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


"നല്ല രീതിയില്‍ കേരളത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനായി. നവകേരളം സൃഷ്ടിക്കാനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍ഡിഎഫിനും സര്‍ക്കാരിനും ഉണ്ട്. ആ കുതിപ്പിന് ദിശാബോധം നല്‍കാന്‍ ഈ കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും. പ്രാദേശികവും സാമൂഹികവുമായ ഭിന്നതകള്‍ക്കനുസരിച്ച്‌ വികസന കാഴ്ചപ്പാട് ഉണ്ടാക്കുകയും അതിന് മുന്‍ഗണനാ ക്രമത്തില്‍ കര്‍മ്മ പദ്ധതിയും ഉണ്ടാക്കണം."


"ഇപ്പോള്‍ നാം കോവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ് അതിനാല്‍ വിപുലമായി പരിപാടികള്‍ പ്രായോഗികമല്ല. പക്ഷേ സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കിയല്ലാതെ ഭാവികേരളത്തിന് വേണ്ട രൂപ രേഖ പൂര്‍ണതയില്‍ എത്തിക്കാനാകില്ല. അത്തരം ഒരു പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലുമെത്തി വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവദിക്കാന്‍ തീരുമാനിച്ചത്."

പര്യടനത്തിന്‍റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ഒട്ടേറെ ആശയങ്ങള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"ഊര്‍ജ്ജസ്വലതയും ശുഭാപ്തി വിശ്വാസവും ഉള്‍ക്കൊണ്ട ചര്‍ച്ചകളാല്‍ സമ്ബന്നമായിരുന്നു. കേരളത്തിന്റെ വികസനവും സാമൂഹ്യ പുരോഗതിയും മുന്‍നിര്‍ത്തി സമഗ്രമായ ചര്‍ച്ചകള്‍ എല്ലായിടത്തും നടന്നു. എല്ലാവരും ക്രിയാത്മകമായി ഇടപെട്ടു. ഇടത് സര്‍ക്കാരിന്റെ കേരള വികസനത്തോടുള്ള പ്രതിബദ്ധതയില്‍ എല്ലാവരും ആത്മവിശ്വാസം രേഖപ്പെടുത്തി."