29 March 2024 Friday

കൊവിഡ് 19; വൈറസിന്‍റെ രണ്ടാം വരവും നിയന്ത്രണത്തില്‍, ആശ്വാസ തീരത്ത് കേരളം

ckmnews

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാത്തതും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നതും കേരളത്തിന് ആശ്വാസമാകുന്നു. വിദേശത്തുനിന്നെത്തിയ 254 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ സമ്ബര്‍ക്കത്തിലൂടെ 91 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കൊവിഡിന്‍റെ രണ്ടാം വരവും നിയന്ത്രണത്തിലാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍.സംസ്ഥാനത്താകെ രോഗം ബാധിച്ചത് 345 പേര്‍ക്കാണ്. ഇതില്‍ 84 പേര്‍ക്ക് അസുഖം ഭേദമായി. 259 പേ‍ര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 254 പേര്‍ കൊവിഡ് ബാധിത മേഖലയില്‍നിന്നെത്തിയവരാണ്.ലോകാരോഗ്യ സംഘടനയുടെ ആര്‍ നോട്ട് എന്ന വൈറസ് വ്യാപന തോത് അനുസരിച്ചാണെങ്കില്‍ ഒരു രോഗിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് വരെ പേര്‍ക്ക് രോഗം പകരാം. അവരില്‍ നിന്ന് അടുത്ത 2 മുതല്‍ 3വരെ പേരിലേക്ക്. ഇങ്ങനെ ആണെങ്കില്‍ സംസ്ഥാനത്ത് ഇതിനകം സമ്ബര്‍ക്കത്തിലൂടെ അയ്യായിരത്തോളം കേസുകളുണ്ടാകണമെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടിയിരുന്നത്. പക്ഷെ നിലവില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 91 മാത്രമാണെന്നിടത്താണ് വലിയ ആശ്വാസം.സമ്ബര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ നിന്ന് പിന്നീട് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നതാണ് കേരളത്തിന് നേട്ടമായത്. സമൂഹവ്യാപനം ഇല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായും തെളിവില്ല. മരണനിരക്കാകട്ടെ ഒരു ശതമാനത്തില്‍ താഴെയാണ്. ലോകത്ത് ഇത് 5.75 ശതമാനവും രാജ്യത്തെ തോത് 2.83 ശതമാനവുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍. കഴിഞ്ഞ 6 ദിവസങ്ങളിലായി പുതിയ രോഗികളുടെ എണ്ണമാകട്ടെ 11ന് താഴെയാക്കി നിര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.കര്‍ശന നിരീക്ഷണ നടപടികളും ജാഗ്രതയുമാണ് രോഗവ്യാപനത്തെ ഒരുപരിധി വരെ തടയാന്‍ സഹായിച്ചത്. പക്ഷെ ഹൈ റിസ്ക്ക് കേസുകള്‍ക്ക് 28 ദിവസം വരെയാണ് നിരീക്ഷണ കാലാവധി എന്നതിനാല്‍ വരും ആഴ്ചകളും വളരെ അധികം നിര്‍ണ്ണായകമാണ്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടാതായിരുന്നു കേരളത്തിലെ ആദ്യഘട്ടം. ഇവര്‍ സുഖം പ്രാപിച്ചതോടെ ആദ്യഘട്ടം അവസാനിച്ചു. റാന്നിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിനും അവരിലൂടെ ബന്ധുക്കളിലൂടെ പകര്‍ന്നതുമാണ് കേരളത്തില്‍ രണ്ടാംഘട്ടത്തിന് തുടക്കമിട്ടത്. ജാഗ്രത കര്‍ശനമായി തുടരണമെന്നിരിക്കെ ലോക്ക് ഡൗണില്‍ വരുന്ന ഇളവുകളും പ്രധാനമാണ്.