വൈകി നീതി പുലര്‍ന്നു; കാണാന്‍ അഭയയുടെ മാതാപിതാക്കളില്ല
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ച് കോടതി. അഭയയെ കൊലപ്പെടുത്തിയത് സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് എം കോട്ടൂരും ചേര്‍ന്നാണെന്ന് ബോധ്യപ്പെട്ടതായി കോടതി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി പറഞ്ഞ വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ മൂന്നാമത്തെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം, ഭാവവ്യത്യാസമേതുമില്ലാതെയാണ് ഫാദര്‍ തോമസ് വിധി പ്രസ്താവന കേട്ടത്.
അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. തൊണ്ടിമുതല്‍ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച് 27നാണ് കൊല്ലപ്പെടുന്നത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.
28 വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ കൊലപാതകികള്‍ക്ക് നീതിപീഠം ശിക്ഷ വിധിച്ചപ്പോള്‍ അത് നേരില്‍ കാണാനും അറിയാനും സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കള്‍ ഈ ലോകത്തില്ല. അഭയയുടെ പിതാവ് കോട്ടയം അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസും മാതാവ് ലീലാമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. 2016 ജൂലൈ 24നാണ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വൈകാതെ ലീലാമ്മയും ഇഹലോകവാസം വെടിഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളെ ചേര്‍ക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തോളം വിചാരണ നീളുകയായിരുന്നു. 1992 മാര്‍ച്ച് 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ലോക്കല്‍ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതരമാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു.
2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. പ്രതികള്‍ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. എന്നാല്‍, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ജോസ് പൂതൃക്കയിലിനെതിരായ നൈറ്റ് വാച്ച്മാന് ചെല്ലമ്മ ദാസിന്‍റെ മൊഴിയില്‍ തിയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചതിനാല്‍ വിചാരണ ഘട്ടത്തില്‍ വിസ്തരിക്കാനുമായില്ല.
പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിന്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇവര്‍ മരണപ്പെട്ടത് കൊണ്ട് രണ്ടു പ്രതികള്‍ മാത്രമാണ് വിചാരണ നേരിട്ടത്.