25 April 2024 Thursday

രാജ്യത്ത് ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുന്നു; ഇനി ടോള്‍ പിരിവ് ജി പി എസ് വഴി

ckmnews

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടന്ന് ഇനി മുതല്‍ ഇന്ത്യയില്‍ ട്രാഫിക് ജാം ഉണ്ടാവുകയില്ല . രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്ത് സംവിധാനം ഇല്ലാതാക്കും, പകരം ജി പി എസ് അടിസ്ഥാനത്തിലുള്ള ടെക്നോളജി ഉപയോഗിച്ച്‌ ടോള്‍ പിരിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി വെളിപ്പെടുത്തിയതാണിക്കാര്യം.

ഇതോടെ അഞ്ചു വര്‍ഷത്തിനകം ടോള്‍ പിരിവ് വഴിയുള്ള വരുമാനം 1,34,000 കോടി രൂപയായി വര്‍ദ്ധിക്കും. അടുത്ത വര്‍ഷം മാര്‍ച്ച്‌ ആകുമ്ബോഴേക്ക് തന്നെ ഇത് 34,000 കോടി രൂപയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ ഡല്‍ഹിയില്‍ അസോചെം ഫൌണ്ടേഷന്‍ വീക്ക് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പല വിദേശ രാജ്യങ്ങളും ടോള്‍ പിരിക്കുന്നത് വാഹനങ്ങളില്‍ പതിപ്പിച്ച ടോള്‍ ടാഗുകള്‍ വഴിയാണ്. ദുബായ് വര്‍ഷങ്ങളായി "സാലിക്" എന്ന പേരില്‍ അറിയപ്പെടുന്ന ടോള്‍ ടാഗ് ഉപയോഗിക്കുന്നു. ആര്‍ എഫ് ഐ ഡി ടെക്നോളജി ഉപയോഗിച്ചാണ് അവിടെ ഇത് പ്രവര്‍ത്തിക്കുന്നത്. ഓരോ തവണയും വാഹനം ടോള്‍ ഗേറ്റ് കടന്നു പോകുമ്ബോള്‍ നിശ്ചിത തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ചാര്‍ജ് ചെയ്യും. അക്കൗണ്ടില്‍ പണം തീരാറാവുമ്ബോള്‍ എസ് എം എസ് വഴി ഉപഭോക്താവിനെ അറിയിക്കും. മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് പോലെ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാന്‍ കഴിയും.

ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം (ജി പി എസ്) അടിസ്ഥാനമാക്കിയ ടെക്നോളജി ആയിരിക്കും ഇന്ത്യയില്‍ ഉപയോഗിക്കുക. ഓരോ വാഹനവും ടോള്‍ ഗേറ്റ് കടന്നു പോകുമ്ബോള്‍ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ തുക ഈടാക്കും. ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഇത്തരം ട്രാക്കിംഗ് സംവിധാനം ഉണ്ട്. പഴയ വാഹനങ്ങള്‍ക്ക് കൂടി ജി പി എസ് സംവിധാനം ഏര്‍പ്പെടുത്താനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്,

ഫാസ്റ്റ് ടാഗുകള്‍ പലേടത്തും ഉണ്ടെങ്കിലും ടോള്‍ ബൂത്തുകള്‍ അപ്രത്യക്ഷമാകാതെ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിന് ശമനം ഉണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത് വാഹനങ്ങളുടെ സുരക്ഷക്കും ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം വാഹന ഉടമക്ക് വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ തന്റെ ഡ്രൈവര്‍ ഏതെല്ലാം ടോള്‍ ബൂത്ത് വഴി കടന്നു പോയെന്ന് മനസ്സിലാക്കാന്‍ പുതിയ സംവിധാനം സഹായിക്കും.
എന്നാല്‍ പുതിയ സംവിധാനം നടപ്പാക്കപ്പെടുമ്ബോള്‍ ഉയര്‍ന്നു വന്നേക്കാവുന്ന ചില പ്രശ്നങ്ങളുണ്ട്. സാധാരണയായി ടോള്‍ ബൂത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ ടോള്‍ പിരിവ് ഇളവുണ്ട്. അത് എങ്ങനെയാണ് ജി പി എസ് സംവിധാനം കൈകാര്യം ചെയ്യുക എന്നത് ഒരു പ്രശ്നമാണ്. ഇപ്പോള്‍ ഫാസ്റ്റ്‌ ടാഗ് അക്കൗണ്ട് തുറന്നാല്‍ അതില്‍ ആദ്യം പണം നിക്ഷേപിക്കണം. പണം തീര്‍ന്നു പോയാല്‍ ടോള്‍ ബൂത്തില്‍ പണം അടയ്ക്കലാണ് പതിവ്. ടോള്‍ ബൂത്ത് ഇല്ലാതാകുന്നതോടെ ജി പി എസ് സംവിധാനവുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ പണം തീര്‍ന്നുപോയാല്‍ എങ്ങനെയാവും ടോള്‍ പിരിക്കുക . ഇതൊക്കെ പരിഹരിച്ചു കൊണ്ടായിരിക്കും ഗവണ്മെന്റ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാകുന്നതോടെ ജോലി നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും സര്‍ക്കാര്‍ എന്തെങ്കിലും വഴി കണ്ടെത്തേണ്ടി വരും. അത് പോലെ, ടോള്‍ ഇളവുള്ള ആംബുലന്‍സ്, പട്ടാള വാഹനങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും ജി പി എസ് സംവിധാനത്തില്‍ ഏര്‍പ്പാട് ഉണ്ടാക്കേണ്ടി വരും.