19 April 2024 Friday

തദ്ദേശ തിരഞ്ഞെടുപ്പ് ; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് , മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ckmnews

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് നടക്കും. അതേ സമയം, ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 മണിയ്ക്കും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

കോര്‍പ്പറേഷനുകളില്‍ അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ് ജില്ലാ കളക്ടറും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുന്നത്.


ത്രിതല പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല വരണാധികാരികള്‍ക്കാണ്.

സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. കോര്‍പ്പറേഷനുകളില്‍ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്യിക്കുക എന്നത് ജില്ലാ കളക്ടര്‍മാരുടെയും മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ അത് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെയും ചുമതലയാണ്. ത്രിതല പഞ്ചായത്തുകളില്‍ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കാണ് ചുമതല.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്യണം. ഈ അംഗമാണ് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലെ സത്യപ്രതിജ്ഞ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. കോര്‍പ്പറേഷനുകളില്‍ ഇത് 11.30 നാണ് ആരംഭിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍മാരുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക.

ചടങ്ങുകളുടെ ഏകോപനത്തിന്റെയും നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടവും ജില്ലാ കളക്ടര്‍മാര്‍ക്കാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം നടക്കും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാണ് അദ്ധ്യക്ഷത വഹിക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകളുമായി ബന്ധപ്പെട്ടാ എല്ലാ പ്രവര്‍ത്തനങ്ങളും സമയത്തിന് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച്‌ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.