18 April 2024 Thursday

അബ്ദുല്‍മജീദ് തകര്‍ത്തത് ലീഗിന്റെ പൊന്നാപുരം കോട്ട എട്ടാം വാര്‍ഡ് അട്ടിമറിച്ച സിപിഎം ആലംകോട് പിടിച്ചടക്കി

ckmnews


ചങ്ങരംകുളം:മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ എട്ടാം വാര്‍ഡില്‍ അട്ടിമറി വിജയംനേടിയാണ് സിപിഎം ആലംകോട് പഞ്ചായത്ത് പിടിച്ചടക്കിയത്.കഴിഞ്ഞ ഇലക്ഷനില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് 500 നടുത്ത് ഭൂരിപക്ഷം നേടിക്കൊടുത്ത വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി 161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ച് കയറിയത്.മെക്കാനിക്കല്‍ എഞ്ചിനീയര്‍ കൂടിയായ അബ്ദുല്‍ മജീദിനെ ലീഗിന്റെ കോട്ട തകര്‍ക്കാന്‍ സിപിഎം ഏല്‍പിച്ചപ്പോളും മൃഗീയ ഭൂരിപക്ഷം തകര്‍ത്ത് ഒരു അട്ടിമറി ലീഗ് പ്രതീക്ഷിച്ചില്ല.ലീഗിനുള്ളിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന പാകപ്പിഴവുകളും മുന്നണിയിലെ ഏകോപനമില്ലായ്മയും സിപിഎം ന് കാര്യങ്ങള്‍ എളുപ്പമാക്കി.പ്രദേശത്തെ മുസ്ലിംലീഗിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആണ് കോട്ട കാക്കാന്‍ ഇവി ബഷീറിന് നറുക്ക് വീണത്.വാര്‍ഡിലെ തന്നെ യൂത്ത് ലീഗ് നേതാവും മറ്റൊരു മുന്‍ പഞ്ചായത്ത് അംഗവും സ്വതന്ത്രരായി മത്സരിക്കുമെന്ന് അറിഞ്ഞതോടെ സ്ഥാനാനാര്‍ത്ഥിയെ മാറ്റാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല.സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ യുവഎഞ്ചിനീയര്‍ നടത്തിയ വിത്യസ്ഥമായ പ്രചരണതന്ത്രങ്ങള്‍ വോട്ടായി മാറിയതോടെ തകര്‍ന്നത് ലീഗ് നെഞ്ചോട് ചേര്‍ത്ത് വച്ച പൊന്നാപുരം കോട്ടയാണ്.