28 March 2024 Thursday

9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന; മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം 17ന്

ckmnews

തിരുവനന്തപുരം: ( 10.12.2020) ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം ഡിസംബര്‍ 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും.
അതിനിടെ പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഒന്‍പതു വരെയുള്ളതും പതിനൊന്നാം ക്ലാസുകളുടെയും കാര്യത്തില്‍ പിന്നീടേ തീരുമാനം ഉണ്ടാകൂ.

കോവിഡ് മാനദണ്ഡം പാലിച്ച്‌ ക്ലാസുകള്‍ തുറക്കുന്ന കാര്യം 17ലെ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരിയില്‍ തന്നെ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതേസമയം അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.
സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്ബ് സര്‍ക്കാര്‍ വിവിധ മാനേജ്മെന്റ് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തും. ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുക.