24 April 2024 Wednesday

കർഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ: കേരളത്തെ ഒഴിവാക്കി

ckmnews



തിരുവനന്തപുരം: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കര്‍ഷകര്‍ കടുത്ത നിലപാട് തുടരുന്നതിനിടെ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  


സമാധാനപരമായ പ്രതിഷേധത്തിനാണ് ഭാരത് ബന്ദിലൂടെ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി മൂന്ന് മണിക്ക് അവസാനിക്കും. അവശ്യസര്‍വ്വീസുകളെ തടസപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. 


കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചിട്ടും നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചു. നിയമം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് വാദിച്ച നിയമമന്ത്രി പ്രതിപക്ഷം ഇരട്ടത്താപ്പ് കാട്ടുകയാണന്ന് കുറ്റപ്പെടുത്തി. എപിഎംസി നിയമം റദ്ദു ചെയ്യാന്‍ യുപിഎ  സര്‍ക്കാര്‍ ആലോചിച്ചിരുന്നു.  2019ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്  ഇക്കാര്യം പറഞ്ഞിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.


ഇതിനിടെ സമരവേദിയായ സിംഘുവിലെത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ഷക സമരത്തിന് രാഷ്ട്രീയ പിന്തുണയറിയിച്ചു. നിയമങ്ങളില്‍  പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ച് നല്‍കാനായി  രാഷ്ട്രപതി ഭവനിലക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരം കര്‍ത്താര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കായിക താരങ്ങളുടെ  സംഘത്തെ പോലീസ് തിരിച്ചയച്ചു.