20 April 2024 Saturday

നിലയ്ക്കാത്ത കര്‍ഷക സമരം; ചൊവ്വാഴ്ച ഭാരത ബന്ദ്

ckmnews

നിലയ്ക്കാത്ത കര്‍ഷക സമരം; ചൊവ്വാഴ്ച ഭാരത ബന്ദ്


ന്യൂഡല്‍ഹി:ഒരാഴ്ചയിലേറെയായി രാജ്യ തലസ്ഥാനത്ത് തടര്‍ന്നുവരുന്ന കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള വിവിധ സംഘടനകള്‍ ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. തലസ്ഥാന നഗരിയിലേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും ഡല്‍ഹി അതിര്‍ത്ിതകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഭീഷണി മുഴക്കി. കൂടാതെ പ്രധാനമന്ത്രിയുടെ കോലംകത്തിക്കല്‍ അടക്കമുള്ള കടുത്ത സമരപരിപാടികളിലേക്ക് കര്‍ഷകര്‍ കടക്കുകയാണെന്നും വ്യക്തമാക്കി.


പ്രതിഷേധ സൂചകമായി ശനിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ കോലംകത്തിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ ടോള്‍ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.


കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ഡല്‍ഹിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി.


കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും പരിഹാരമാവാതെ പിരിഞ്ഞിരുന്നു. മൂന്ന് കാര്‍ഷികനിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പുനല്‍കി. കേന്ദ്രത്തിന് ‘ഈഗോ’യില്ലെന്നും സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ചനടത്താന്‍ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.


മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തര്‍ക്കപരിഹാരത്തിന് കോടതികളെ സമീപിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭേദഗതിവരുത്താമെന്നാണ് ചര്‍ച്ചയില്‍ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കര്‍ഷകനേതാക്കള്‍ പ്രത്യേകമായ എതിര്‍പ്പുകള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതില്‍ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ സമയംനല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.


വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാന്‍ഭവനില്‍ തുടങ്ങിയ ചര്‍ച്ച ഏഴുമണിക്കൂര്‍ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാന്‍മോര്‍ച്ചയിലെ 40 കര്‍ഷകനേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.