29 March 2024 Friday

ഷവോമിയുടെ ഫോണ്‍ വില്‍പ്പന രാജ്യത്ത് നിരോധിക്കണം; ഫിലിപ്സ് കോടതിയില്‍

ckmnews

ദില്ലി: ഷവോമിയുടെ ഫോണ്‍ വില്‍പ്പന രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. പേറ്റന്റുകള്‍ ലംഘിക്കുന്ന ഫോണുകള്‍ വില്‍ക്കുന്നതാണ് പ്രശ്‌നം. തേര്‍ഡ്പാര്‍ട്ടി വെബ്‌സൈറ്റുകള്‍ വഴിയുള്ള വില്‍പ്പന മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, അസംബ്ലി, ഇറക്കുമതി, പരസ്യം എന്നിവ നിര്‍ത്തലാക്കണമെന്ന് ഫിലിപ്‌സ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. യുഎംടിഎസ് മെച്ചപ്പെടുത്തല്‍ (എച്ച്എസ്പിഎ, എച്ച്എസ്പിഎ +), എല്‍ടിഇ സാങ്കേതികവിദ്യകള്‍ എന്നിവ ഉള്‍പ്പെടുന്ന ഷവോമിയില്‍ നിന്നുള്ള ചില ഫോണുകളാണ് പേറ്റന്റ് ലംഘിച്ചത്. ഈ മോഡലുകള്‍ ഉള്‍പ്പെടെ, ഷവോമി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഒന്നും തന്നെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കരുതെന്നും ഇതിനായി ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും കസ്റ്റം അതോറിറ്റികളെ അധികാരപ്പെടുത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന് നിര്‍ദേശം നല്‍കാനുള്ള ഒരു ഇടക്കാല ഉത്തരവിനും ഫിലിപ്‌സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കേസ് പരിഗണിച്ച കോടതി, ഷവോമിയെയും മറ്റ് പ്രതികളെയും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞത് 1,000 കോടി രൂപ നിലനിര്‍ത്താന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 27 ലെ ഉത്തരവില്‍ കോടതി ഇങ്ങനെ പറഞ്ഞു: 'കേസിലെ എതിര്‍ഭാഗം അവരുടെ അഭിഭാഷകന്‍ നല്‍കിയ പ്രസ്താവനയ്ക്ക് വിധേയരാണെന്ന് വ്യക്തമാണ്. പ്രതികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഫയല്‍ ചെയ്യണം, അവിടെ 1,1,000 കോടി രൂപ 2020 ഡിസംബര്‍ 2നോ അതിനുമുമ്പോ സൂക്ഷിക്കണം. 2021 ജനുവരി 18 നു കോടതി വീണ്ടും വാദം കേള്‍ക്കും. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ ടുഡേ ഈ കേസില്‍ പ്രതികരണത്തിനായി ഷവോമിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.