25 April 2024 Thursday

വനിതാ സ്ഥാനാര്‍ഥിയുടെ മകന്‍ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ckmnews

പാലക്കാട്: ( 01.12.2020) വനിതാ സ്ഥാനാര്‍ഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പോയന്റ് 315 റൈഫിള്‍ മൃതദേഹത്തിനടുത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. കര്‍ഷകന്‍കൂടിയായ അജിത്തിന്റെ അച്ഛന്‍ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോക്കെന്ന് പോലീസ് പറഞ്ഞു.



തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരിക്കയായിരുന്നു. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വാതില്‍ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലയില്‍നിന്ന് രക്തം വാര്‍ന്നിരുന്നു. മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. തിങ്കളാഴ്ചരാത്രി സംഭവസ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

ചിറ്റില്ലഞ്ചേരിയില്‍ സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്ബാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷിപ്പണിക്കും അജിത്ത് പോകാറുണ്ട്. കൃഷിനാശം വരുത്തുന്ന ജീവികളെ തുരത്താന്‍ ഏറെക്കാലമായി രാജന്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ ലൈസന്‍സ് പുതുക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ എസ് പി പി ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.