29 March 2024 Friday

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ ദമ്ബതികള്‍ മുങ്ങിമരിച്ചു

ckmnews

കര്‍ണാടകയിലെ കാവേരി നദിയില്‍ വട്ടത്തോണിയില്‍ വച്ചുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ യുവ ദമ്ബതികള്‍ മുങ്ങി മരിച്ചു.


വിവാഹത്തിന് മുമ്ബുള്ള ഫോട്ടോഷൂട്ടിനായി തിങ്കളാഴ്ച ദമ്ബതികള്‍ കാവേരി നദിയിലൂടെ വട്ടത്തോണിയില്‍ സഞ്ചരിക്കവേ ടി നരസിപുരയിലെ തലകാടിനടുത്ത് തോണി മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സിവില്‍ കരാറുകാരനായ വരന്‍ ചന്ദ്രു (28), വധു ശശികല (20) എന്നിവരാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മൈസൂരുവിലെ ക്യതാമരനഹള്ളിയില്‍ നിന്നുള്ളവരാണ്. ഇവരുടെ വിവാഹം നവംബര്‍ 22 മൈസൂരുവില്‍ വച്ച്‌ നടക്കാനിരിക്കുകയായിരുന്നു.

ബന്ധുക്കളോടും ഫോട്ടോഗ്രാഫര്‍മാരോടും ഒപ്പം ദമ്ബതികള്‍ മുടുക്കുത്തോര്‍ മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തിലേക്ക് പോയി. രണ്ട് വട്ടത്തോണികള്‍ വാടകയ്‌ക്കെടുത്ത് നദിയുടെ മറുവശത്തുള്ള കട്ടേപുരയിലെ തലകാട് ജലധാമ റിവര്‍ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

നദീതീരത്ത് നിന്ന് 30 മീറ്റര്‍ ദൂരം വട്ടത്തോണിയില്‍ നീങ്ങിയപ്പോള്‍, ദമ്ബതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചു. ഉയര്‍ന്ന ഹീലുള്ള ചെരുപ്പ് ധരിച്ചിരുന്ന വധു വട്ടത്തോണിയില്‍ നില്‍ക്കുമ്ബോള്‍ ബാലന്‍സ് നഷ്ടപ്പെടുകയും നദിയില്‍ വീഴുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ശശികലയെ രക്ഷിക്കാന്‍ ചന്ദ്രു ശ്രമിച്ചു. എന്നാല്‍, അതിനിടെ തോണി മറിഞ്ഞു, അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ഒരാളും ചന്ദ്രുവും തോണി തുഴഞ്ഞിരുന്ന ഒരു മത്സ്യത്തൊഴിലാളിയും നദിയില്‍ വീണു. തുടര്‍ന്ന് ചന്ദ്രു മുങ്ങിമരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപെട്ടു. നദീതീരത്തുണ്ടായിരുന്ന ചില മത്സ്യത്തൊഴിലാളികള്‍ ബന്ധുവിനെ രക്ഷപ്പെടുത്തി.

അതേസമയം, നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നീന്തല്‍ വിദഗ്ധരുമായി സ്ഥലത്തെത്തിയ പൊലീസ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. തലകാട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്