25 April 2024 Thursday

തൊണ്ണൂറിന്റെ നിറവില്‍ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല

ckmnews

തൊണ്ണൂറിന്റെ നിറവില്‍ കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാല. കലാമണ്ഡലത്തില്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് നവതി ആഘോഷം. 1930 നവംബര്‍ ഒന്‍പതിനാണ് കേരളീയ കലകള്‍ പരിശീലിപ്പിക്കുന്നതിനായി മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തില്‍ കലാ മണ്ഡലത്തിന്റെ കളിവിളക്ക് തെളിഞ്ഞത്.


മഹത്തായ സംസ്‌കാരങ്ങളെല്ലാം വളര്‍ന്നു പന്തലിച്ചത് നദീതടങ്ങളിലായിരുന്നുവെന്ന വള്ളത്തോളിന്റെ കാഴ്ചപ്പാടാണ് 1934 ല്‍ ചെറുതുരുത്തി നിളാതീരത്ത് കേരള കലാമണ്ഡലത്തിന് തറക്കല്ലിടാന്‍ കാരണമായത്. കക്കാട് കാരണവപ്പാടിന്റെ വസതിയായ മഠപ്പാട്ടു തെക്കിനിയില്‍ വെച്ച്‌ മഹാകവി വള്ളത്തോള്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനായി കേരള കലാമണ്ഡലം എന്ന പാഠശാല ഉദ്ഘാടനം ചെയ്തത്. കേരളീയ കലാരൂപങ്ങള്‍ ഔപചാരികമായി പഠിക്കുവാനും പരിശീലിപ്പിക്കുനുമുള്ള കേന്ദ്രമെന്നതായിരുന്നു ലക്ഷ്യം. 1972 ലാണ്‌ഇന്നു നില്‍ക്കുന്ന സ്ഥലത്തേക്ക് കലാമണ്ഡലം മാറിയത്. തൊണ്ണൂറു വയസെത്തി നില്‍ക്കുമ്ബോള്‍ കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.


2007 ലായിരുന്നു കലാമണ്ഡലം സര്‍വ്വകലാശാല ആയത്. ഗുരുകുലസമ്ബ്രദായത്തിലുള്ള പഠന ക്രമം നിലനിര്‍ത്തുന്ന കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല എട്ടാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം, ഗവേഷണ പഠനം എന്നിവയ്ക്കും സൗകര്യം ഒരുക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ കലാമണ്ഡലത്തിലെ കളരികള്‍ മിക്കതും നിശ്ചലമാണ്. നവതിയിലേക്ക് എത്തി നില്‍ക്കുമ്ബോള്‍ ഒരു വര്‍ഷം നീണ്ട വിവിധ പരിപാടികളാണ് കലാമണ്ഡലം സംഘടിപ്പിക്കുന്നത്.