ഇരുപതുകാരനൊപ്പം താമസിച്ച യുവതിയെ കൊണ്ടുപോകാനുള്ള ശ്രമം കോടതി തടഞ്ഞു
ചാവക്കാട്:ഇരുപതുകാരനൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകാനുള്ള മാതാപിതാക്കളുടെ നീക്കം കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തടഞ്ഞു. വടക്കേക്കാട് നായരങ്ങാടി വൈലത്തൂർ പടിഞ്ഞാക്കര വൈലത്തൂർവീട്ടിൽ സത്യനാഥന്റെ മകൾ സനികയും വടക്കേക്കാട് കല്ലൂർ പാറോല വീട്ടിൽ മണികണ്ഠന്റെ മകൻ പ്രണവും ഒരുമിച്ചു താമസിക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്.
20 വയസ്സുള്ള ഇരുവരും പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു. യുവാവിന് വിവാഹപ്രായമില്ലെന്നു പറഞ്ഞ് പെൺകുട്ടിയുടെ രക്ഷിതാക്കളും പോലീസും ബലമായി കൊണ്ടുപോകാൻ ശ്രമിച്ചതിനെയാണ് കോടതി വിലക്കിയത്. വിവാഹപ്രായമാവാത്ത യുവാവിന്റെ കൂടെ 18 തികഞ്ഞ പെൺകുട്ടിക്ക് ഒരുമിച്ച് താമസിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി പെൺകുട്ടിയെ ആൺകുട്ടിയോടൊപ്പം വിട്ടയച്ചു. സനികയ്ക്ക് വേണ്ടി അഭിഭാഷകരായ കെ.ഡി. വിനോജ്, ടി. ബിന്ദു എന്നിവർ ഹാജരായി.