28 March 2024 Thursday

കാര്‍ഷിക വായ്പ നല്‍കിയില്ല ; ബാങ്ക് മാനേജര്‍ക്കെതിരെ കൊലപാതക ശ്രമം

ckmnews

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാര്‍ഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം. കാട്ടൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വിപി രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബാങ്ക് മാനേജറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്തിന് കാട്ടൂര്‍ സ്വദേശി വിജയരാഘവന്‍ അറസ്റ്റിലായി. രാവിലെ 9 മണിയോടെ ബാങ്ക് തുറക്കാന്‍ എത്തിയപോഴാണ് രാജേഷിന് നേരെ ആക്രമണം ഉണ്ടായത്.

കറുത്ത ആക്റ്റീവ സ്കൂട്ടറില്‍ എത്തിയ അക്രമി ഇരുമ്ബ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കൃത്യം നിര്‍വ്വഹിച്ച ഉടനെ തന്നെ അക്രമി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ രാജേഷിനെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കാര്‍ഷിക വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരും വിജയരാഘവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് വിജയ രാഘവന് കാര്‍ഷിക വായ്‌പ ഏതാണ്ട് ശരിയായിരുന്നു.

കോവിഡ് കാരണങ്ങളാല്‍ ഒരു മാസത്തോളം വിജയരാഘവന് ബാങ്ക് നടപടികളില്‍ പങ്കെടുക്കാനായില്ല. ഇതിനിടെയാണ് പുതിയ മാനേജര്‍ എത്തിയത്. വായ്‌പ നല്‍കുന്നതിന് പുതിയ മാനേജര്‍ കാണിച്ച വൈമുഖ്യമാണ് ആക്രമണത്തിന് കാരണം എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.