25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ വെളിച്ചം തെളിയിച്ച മാമാണിപ്പടിയിലെ കുഞ്ഞിപ്പ അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു

ckmnews

ചങ്ങരംകുളം മേഖലയില്‍ വെളിച്ചം തെളിയിച്ച് മാമാണിപ്പടിയിലെ കുഞ്ഞിപ്പ 


അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു


ചങ്ങരംകുളം:ആലംകോട് മാമാണിപ്പടി എന്ന സ്ഥലപേരിലെ മാമാണിയെ കുറിച്ച് ചോദിച്ചറിയാന്‍ ചങ്ങരംകുളം ടൗണില്‍ 5 പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മാമാണിക്കാടെ കടയില്‍ ചെല്ലണം.കഴിഞ്ഞ 51 വര്‍ഷമായി ടോര്‍ച്ചും ലൈറ്റും വിളക്കും കുടയും എല്ലാം നന്നാക്കി കൊടുക്കുന്ന കുഞ്ഞിപ്പ എന്ന 64കാരനാണ് മാമാണിക്കയെ പരിചയപ്പെടുത്തിയത്.ആലംകോട് സ്വദേശിയായ കടയാളത്ത് മരക്കാര്‍ എന്ന കുഞ്ഞിപ്പ(ചിലര്‍ മാമാണിക്ക എന്ന് വിളിക്കും)40 വര്‍ഷം മുമ്പ് മരിച്ചു പോയ തന്റെ പിതാവിന്റെ പേരാണ് മാമാണി.പിതാവിന്റെ ജോലി കഴിഞ്ഞ 50 വര്‍ഷമായി  കുഞ്ഞിപ്പയാണ് ചെയ്യുന്നത്.75 വര്‍ഷം മുമ്പ് തന്റെ പിതാവ് തുടങ്ങി വെച്ച തൊഴിലാണ് കഴിഞ്ഞ 51 വര്‍ഷമായി കുഞ്ഞിപ്പ ചെയ്തു വരുന്നത്. അത് കൊണ്ട് തന്നെ മുന്‍ തലമുറ പടിപ്പിച്ചുവിട്ട മാമാണിക്കാടെ കടയിലെ മാമാണിക്ക മാമാണിക്കാടെ മകന്‍ കുഞ്ഞിപ്പയാണെന്ന് പുതുതലമുറയിലെ പലര്‍ക്കും ഇപ്പോഴും  അറിയില്ല.ചിലര്‍ കുഞ്ഞിപ്പയെ മാമാണിക്ക എന്ന് വിളിക്കുമ്പോഴും കുഞ്ഞിപ്പ തിരുത്താറുമില്ല.പിതാവിന്റെ മരണശേഷം ആലംകോട് പ്രദേശത്തെ പ്രധാന ജംഗ്ഷന്‍ പിതാവിന്റെ പേരില്‍ അറിയപ്പെടുകയായിരുന്നു.അതാണ് ഇന്നത്തെ പേര് മാമാണിപ്പടി.13 മത്തെ വയസിലാണ് പിതാവിന്റെ ഒപ്പം കൂടിയത് ഇപ്പോ വയസ്സ് 64 കഴിഞ്ഞു നീണ്ട 51 വര്‍ഷത്തെ തൊഴില്‍ ജീവിതത്തില്‍ പഠിച്ചതും ചെയ്തതും ഇന്നത്തെ തലമുറക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ല. പാനീസ് വിളക്കുകളും റാന്തല്‍ വിളക്കുകളും നിര്‍മിക്കുകയും നന്നാക്കി കൊടുക്കുകയും ആയിരുന്നു അന്ന് പ്രധാനം.പിന്നീട് പെട്രോമാക്സിലേക്കും മണ്ണെണ്ണ വിളക്കുകളിലേക്കും  തിരിഞ്ഞു.വിദേശരാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടോര്‍ച്ചുകളും ഫ്ളാസ്ക്,കൃഷിക്ക് മരുന്നടിക്കുന്ന കുറ്റികള്‍,ഗ്യാസ് ലൈറ്റുകളും മണ്ണെണ്ണ അടുപ്പുകളും എല്ലാം നന്നാക്കുന്നതിനും പ്രദേശത്ത് മാമാണിക്ക എന്ന കുഞ്ഞിപ്പ തന്നെയാണ് ആശ്രയം.കാലം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറിയപ്പോഴും കുഞ്ഞിപ്പയുടെ തൊഴിലിന് ഒരു മാറ്റവും വന്നില്ല.പ്രദേശത്ത് എന്ത് ഇലക്ട്രിക് ഉപകരണങ്ങള്‍ തകരാര്‍ വന്നാലും ആദ്യം എത്തുന്നത് കുഞ്ഞിപ്പയുടെ അടുത്താണ്.പുതുതലമുറ ഇലക്ട്രോണിക് യുഗത്തിലേക്കും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലേക്കുമായി ചുവട് മാറ്റം നടത്തിയപ്പോഴും വിവിധ ദിക്കുകളില്‍ നിന്നും കുഞ്ഞിപ്പയെ തേടി ആളുകള്‍ എത്തിയിരുന്നു.പാലക്കാട് മലപ്പുറം തൃശ്ശൂര്‍ ജില്ലകളില്‍ നിന്നായി നൂറ്കണക്കിന് ആളുകളാണ് ദിനം പ്രതി കുഞ്ഞിപ്പയുടെ കടയില്‍ എത്തിയിരുന്നത്.റാന്തലുകളില്‍ നിന്ന് പെട്രോമാക്സിലേക്കും ബാറ്ററി ടോര്‍ച്ചുകളില്‍ നിന്ന് ഇലക്ട്രോണിക്ക് ലൈറ്റുകളിലേക്കും കാലന്‍കുടയില്‍ നിന്നും ഇലക്ട്രിക്ക് കുടയിലേക്കും മണ്ണെണ്ണ അടുപ്പ് ഗ്യാസ് അടുപ്പിലേക്കുമായി മാറിത്തുടങ്ങിയതോടെ കുഞ്ഞിപ്പയും കാലത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു.ടൗണില്‍ ദിനങ്ങള്‍ തോറും ആധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക് കെട്ടിടങ്ങളും വ്യാപാരസ്ഥാനങ്ങളും ഉയരുമ്പോഴും 51 വര്‍ഷമായി കുഞ്ഞിപ്പയുടെ കടക്ക് മാത്രം മാറ്റം സംഭവിച്ചില്ല.ഒരു പ്രദേശം മുഴുവന്‍ വെളിച്ചം പരത്തിയ കുഞ്ഞിപ്പയെ നീണ്ട 51 വര്‍ഷത്തെ തൊഴില്‍ ജീവിതത്തില്‍ തര്‍ത്തിയത് കോവിഡ് എന്ന മഹാമാരി മാത്രമാണ്.അഞ്ച് പതിറ്റാണ് നിറഞ്ഞ തൊഴില്‍ ജീവിതത്തിന്റെ പരിചയം കൊണ്ട് തന്നെ ഈ കോവിഡ് പ്രതിസന്ധിയെയും തോല്‍പ്പിക്കുകയാണ് കുഞ്ഞിപ്പ.


ഷാഫി ചങ്ങരംകുളം