മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഓപ്പറേഷന്‍ റേഞ്ചര്‍ തുടരുന്നു ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം തൃശൂർ പാലക്കാട് ജില്ലകളിൽ ഓപ്പറേഷന്‍ റേഞ്ചര്‍ തുടരുന്നു;ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ഓപ്പറേഷന്‍ റേഞ്ചര്‍ പരിശോധന തടുരുന്നു. തൃശ്ശൂർ ജില്ലയിലെ തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുണ്ടാ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സിറ്റി പരിധിയില്‍ ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശ്ശൂര്‍ സ്വദേശി വിവേകിനെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. റെയ്‍ഡിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് വിവേകിനെ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കൊലപാതകം , കൊലപാതക ശ്രമം , മയക്കുമരുന്ന് വിൽപ്പന തുടങ്ങി തൃശ്ശൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരെ പന്ത്രണ്ട് കേസുകളാണുള്ളത്. 2019 ജൂണില്‍ ശക്തന്‍ ബസ് സ്റ്റാന്‍റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണിത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തൃശ്ശൂരിന് പുറമെ പാലക്കാട് മലപ്പുറം ജില്ലകളിലും ഓപ്പറേഷന്‍ റേഞ്ചര്‍ പ്രകാരമുള്ള പരിശോധന തുടരുന്നുണ്ട്.